പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Friday, October 30, 2020

വികലമായ മദ്യനയം

 വികലമായ മദ്യനയം :

കേരളത്തിലെ മദ്യനയം തികച്ചും വികലവും തലത്തിരിഞ്ഞതും ആണെന്ന് പറയാതെ വയ്യ! നാമെല്ലാം വളരെയധികം അഭിമാനിക്കുന്ന കേരളാ മോഡൽ വികസനം  നിലനിൽക്കുന്നത് ലോട്ടറി, മദ്യം, സ്വർണ്ണ പണയം, കുറി കമ്പനി  തുടങ്ങിയ സാമൂഹ്യ തിന്മകളിൽ നിന്നുള്ള വരുമാനം കൊണ്ടാണ്, എന്നത് നഗ്നസത്യമാണ്. ഇതിൽ മദ്യവരുമാനം ആണ് പ്രധാനം, ആയതിനാൽ മദ്യവില്പന ഏതുവിധേനയും വർദ്ധിപ്പിക്കുക എന്നതാണ് കഴിഞ്ഞ 25 വർഷങ്ങളായി മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരുകളുടെ രഹസ്യനയം. തങ്ങൾക്ക് മദ്യത്തിൽ നിന്ന് ലഭിക്കുന്ന നികുതി വരുമാനം ആവശ്യമില്ലെന്നും (ഘട്ടം ഘട്ടമായി ) മദ്യ നിരോധനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും യാതൊരു ഉളുപ്പുമില്ലാതെ നുണകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ ജനങ്ങളെ ഇതുപോലെ പച്ചക്കള്ളം പറഞ്ഞു പറ്റിക്കാമെന്ന് അമിത ആത്മവിശ്വാസം എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട്.
എന്നാൽ യഥാർത്ഥത്തിൽ ഭരണത്തിൽ വരുന്ന ജനപ്രതിനിധികളും സർക്കാരുകളും ജനങ്ങളെ മദ്യത്തിൽ മുക്കിക്കൊല്ലുകയാണ് ചെയ്യുന്നത്. മദ്യവില്പനയും അതിലൂടെയുള്ള നികുതി വരുമാനവും വർദ്ധിപ്പിക്കാൻ അവർ എല്ലാ തന്ത്രങ്ങളും പയറ്റുന്നു.
മദ്യലഭ്യത കുറച്ച്, വില്പന ശാലകൾ പരിമിതപ്പെടുത്തി, യഥാർത്ഥത്തിൽ ജനങ്ങളെ കൂടുതൽ വാങ്ങിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിൽ ആണ് ഏറ്റവും കുറവ് മദ്യവില്പന ശാലകൾ ഒരു പ്രദേശത്തുള്ളത്. അതുകൊണ്ട് തന്നെ മദ്യം വാങ്ങാൻ പോകുന്ന ആളുകൾ എളുപ്പത്തിന് വേണ്ടി അധികം മദ്യം വാങ്ങിക്കൊണ്ടു പോകുന്നു. വീണ്ടും വീണ്ടും ദൂരെയുള്ള മദ്യവില്പന ശാല സന്ദർശിക്കാനുള്ള ബുദ്ധിമുട്ടും തിരക്കിൽ ക്യൂ നിൽക്കാനുള്ള ബുദ്ധിമുട്ടും ആലോചിക്കുമ്പോൾ ആവശ്യമുള്ളതിൽ അധികം മദ്യം വാങ്ങി സൂക്ഷിക്കാൻ മലയാളിക്ക് മടിയില്ല. ഇതാണ് സർക്കാരുകൾ ഉദ്ദേശിക്കുന്ന കച്ചവടം. കേരളത്തിന് വെളിയിൽ ചെറിയ കുപ്പികൾ ആണ് അധികവും ചിലവാകുന്നതെങ്കിൽ ഇവിടെ നേരെ തിരിച്ചാണ്, ഫുൾ ബോട്ടിലും ഒരു ലിറ്ററും ആണ് ബഹുഭൂരി പക്ഷവും വാങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കാൽ, അരക്കുപ്പി ആണ് അധികവും ചെലവാകുന്നത്.
ഇതിനെയാണ് ലഭ്യത കുറച്ച് (കൃത്രിമ ക്ഷാമം ഉണ്ടാക്കി) വില്പന വർദ്ധിപ്പിക്കുന്ന തന്ത്രം എന്നു പറയുന്നത് , കേരളാ സർക്കാരുകൾ ഇക്കാര്യത്തിൽ വൻ വിജയമാണ് . അതിലൂടെ നശിക്കുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങൾ ആണ്, വളർന്നു  വരുന്ന തലമുറയാണ്. എന്നിട്ടും പറയുന്നത് മദ്യവർജ്ജനം!!
ജനങ്ങളുടെ ക്ഷേമത്തിനും ഉന്നതിയ്ക്കും വേണ്ടി നിലകൊള്ളേണ്ട ഒരു ഭരണസംവിധാനം മദ്യവില്പനയിലൂടെ ലാഭം കണ്ടെത്തുന്നതും മദ്യക്കച്ചവടം ഒരു പ്രധാനവരുമാന മാർഗ്ഗമായി കൊണ്ടുനടക്കുന്നതും ലോകത്തു ഈ കൊച്ചു കേരളത്തിൽ മാത്രമായിരിക്കും. 200 ശതമാനം നികുതി ഈടാക്കി, അതിനെ മാത്രം ആശ്രയിച്ച് ഒരു സർക്കാർ ഭരണം നടത്തുന്നത് ജനാധിപത്യ സംവിധാനത്തിന് നാണക്കേടാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിൽ ഒറ്റകെട്ടായി നിൽക്കുന്നത് അവർക്കും മദ്യ വ്യാപാരികളിൽ നിന്ന്, ബാറുടമകളിൽ നിന്ന് ലഭിക്കുന്ന നോട്ടുകെട്ടുകൾ കണ്ട കണ്ണു മഞ്ഞളിച്ചു പോയതുകൊണ്ടാണ്, കഷ്ടം!
മദ്യശാലകൾ കുറച്ചു മനുഷ്യരെ കഷ്ടപ്പെടുത്തുന്ന സർക്കാർ, ഈ കൊറോണ കാലത്തുപോലും വില്പനശാലകൾക്ക് മുൻപിൽ യാതൊരു അകലവും പാലിക്കാതെ, അപകടം ക്ഷണിച്ചു വരുത്തുന്ന ആൾക്കൂട്ടത്തിനു നേരെ കണ്ണടക്കുന്നു. സമയക്രമം പാലിക്കാനായി ഉണ്ടാക്കിയ ആപ്പ് ഒരു വൻപരാജയമായി, ബീവറേജസ് കടകൾക്ക് മുൻപിൽ നിത്യവും വൈകിട്ട് ആൾത്തിരക്ക് ഉണ്ടാവുന്ന അവസ്ഥയായി.  ഇനിയെങ്കിലും ഈ കപട സദചാരവും കപട മദ്യനയവും ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാവണം. കൂടുതൽ മദ്യവില്പന ശാലകൾ തുറക്കണം, അനാവശ്യ തിരക്ക് ഇല്ലാതാക്കണം, ചെറിയ കുപ്പികൾ (കാൽ, അര - പൈന്റ്) കൂടുതൽ ലഭ്യമാക്കണം. വേണമെങ്കിൽ സ്വകാര്യ കച്ചവടക്കാർക്ക് മദ്യവില്പന ശാലകൾ നടത്താനുള്ള ലൈസൻസ് കൊടുക്കണം. ബീവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ ബാധ്യത കൂടി കേരളത്തിലെ ജനങ്ങൾ സഹിക്കേണ്ട അവസ്ഥ സ്വകാര്യ മദ്യവില്പനശാലകൾ തുറന്നാൽ ഇല്ലാതാവും. തമിഴ്‌നാട്ടിലെ ടാസ്മാക് ഷോപ്പുകൾ എത്ര നന്നായി മദ്യവില്പന കൈകാര്യം ചെയ്യുന്നു. കേരളത്തിൽ ഉള്ളതിന്റെ നാലിരട്ടി എങ്കിലും അവിടെ ചില്ലറ വില്പന ശാലകൾ ഉണ്ട്, അവിടെ ആരും കുടിച്ച് മരിക്കുന്നില്ല കേരളത്തിലെ പോലെ. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കാൻ, മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാൻ ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾക്ക് താല്പര്യം ഉണ്ടെങ്കിൽ മദ്യവില്പന ആധാർ കാർഡുമായി ബന്ധിപ്പിക്കുക. അമിത മദ്യപാനം ഉള്ള, മദ്യം വാങ്ങാൻ അമിതമായി പണം ചിലവൊഴിക്കുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുക. അവരെ ബിപിഎൽ റേഷൻ കാർഡിൽ നിന്ന് പുറത്താക്കുക. ഒരു മാസം വാങ്ങാവുന്ന മദ്യത്തിന് പരിധി കൊണ്ടുവരിക. മദ്യം വാങ്ങുന്നതിന് പെർമിറ്റ് /പാസ്സ് നടപ്പിലാക്കുക. കേരളാ സർക്കാരിന്റെ സാമ്പത്തീക വരുമാനം 20% ത്തിൽ അധികം മദ്യവിൽപനയിൽ നിന്നാണ് എന്ന വസ്തുത ലജ്ജിപ്പിക്കുന്നതാണ്. അടിയന്തിരമായി കേരളം മറ്റു വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തണം .
കേരളത്തിലെ പാവപ്പെട്ട തൊഴിലാളി വർഗ്ഗം ആണ് മദ്യത്തിന് ഏറ്റവുമധികം പണം ചെലവാക്കുന്നത്. അവരെ ശരിക്കും പറ്റിക്കുകയല്ലേ ജനകീയ സർക്കാരുകൾ ചെയ്യുന്നത്. അവർ വാങ്ങുന്ന ഉൽപ്പന്നത്തിന് 200 ഉം 300 ഉം ശതമാനം നികുതി ഈടാക്കി ശരിക്കും ഈ പാവങ്ങളെ പിടിച്ചു പറിക്കുകയാണ് കേരളാ സർക്കാർ ചെയ്യുന്നത് .                                  
കേരളത്തിൽ സർക്കാർ നേരിട്ട് വിതരണം ചെയ്യുന്ന വിദേശമദ്യം വളരെ ഗുണനിലവാരം കുറഞ്ഞതാണെന്ന് സൈനീക കാന്റീൻ വഴി ലഭിക്കുന്ന മദ്യം കഴിച്ചിട്ടുള്ളവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മദ്യം വാങ്ങി ഉപയോഗിച്ചിട്ടുള്ളവർക്കും പകൽ പോലെ അറിയാം . എന്തിനാണ് നമ്മുടെ സർക്കാർ ഈ കൊടും ചതി ചെയ്യുന്നത്? മദ്യ ഉപഭോക്താക്കളെ പുല്ല് വിലയില്ലാതെയാണ് കേരള സർക്കാർ കണക്കാക്കുന്നത്. ഇനിയെങ്കിലും ഈ കബളിപ്പിക്കൽ നിർത്തൂ .

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 82314
മുളന്തുരുത്തി   
-----------------
98477 32042
                     

Sunday, July 19, 2020

ഇത് കൊറോണയാണ്; ഒരു സാധാരണം ദുരന്തമല്ല!!

ഇത് കൊറോണയാണ്; ഒരു സാധാരണം ദുരന്തമല്ല!!
ആലുവയിൽ മരിച്ച സിസ്റ്ററുടെ സംസ്കാരം ഒരു സംഘടയുടെ നേതൃത്വത്തിൽ നടത്തിയ വാർത്ത മാതൃഭൂമിയിൽ കണ്ടു. കേരളത്തിൽ കൊറോണ ബാധിച്ച്  മരണപ്പെടുന്നവരുടെ സംസ്കാരം നടത്തുന്നത് സംബന്ധിച്ച് ഒരു പ്രോട്ടോകോൾ കേരള സർക്കാർ, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പ്രകാരം ഇറക്കിയിട്ടുണ്ട്. അതുപ്രകാരം കൊറോണ ബാധിച്ച് മരിച്ച വ്യക്തിയുടെ ശവസംസ്‌കാരം നടത്താൻ സംഘടകൾക്ക് അധികാരം ഇല്ല. അത് ആരോഗ്യ വകുപ്പും സന്നദ്ധ പ്രവർത്തകരും ചേർന്നാണ്, മാനദണ്ഡങ്ങൾ പാലിച്ച്  നടത്തേണ്ടത്. സന്നദ്ധ പ്രവർത്തകർ എന്നാൽ കേരള സർക്കാർ രൂപയോഗികരിച്ച് പരിശീലനം നൽകിയ സന്നദ്ധ സേനയിലെ പ്രവർത്തകർ ആണ്. ഏകദേശം മൂന്നര ലക്ഷം സന്നദ്ധ പ്രവർത്തകർ ഈ സേനയിൽ ഉണ്ടെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. അതിൽ അഞ്ചു പേരെ ഈ മൃതദേഹ സംസ്കാരത്തിന് വിനിയോഗിക്കണമായിരുന്നു, അല്ലാതെ ഏതെങ്കിലും സംഘത്തെ ഏല്പിച്ചത് ഗുരുതര കൃത്യവിലോപമാണ്. ഇതിനു പിന്നിൽ നാടകം കളിച്ചവരെ തിരിച്ചറിയണം, താക്കീതു നല്കണം. 


ഈ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ സംഘടയുടെ പേര് പതിച്ച ടി-ഷർട്ട് മാത്രം ധരിച്ച പ്രവർത്തകരെ കാണുന്നുണ്ട്, ഇത് ഗൗരവമാണ്. മറ്റു സാമൂഹ്യ പ്രവർത്തങ്ങൾ പോലെ സന്നദ്ധ പ്രവർത്തങ്ങൾ പോലെ ആർക്കും ചാടിക്കയറി പ്രവർത്തിക്കാൻ സാധിക്കില്ല, കൊറോണ വ്യാപനത്തിന്റെ വക്താക്കൾ ആയി മാറാം. പി പി ഇ കിറ്റ് ധരിക്കാതെ ധീരത കാണിക്കാനുള്ള ഇടമല്ല, കൊറോണ ശവസംസ്‌കാരം. വളരെ ജാഗ്രത പാലിക്കണം. അതിന് ആരോഗ്യ വകുപ്പ് നേതൃത്വം നൽകണം, കർശന നിർദ്ദേശങ്ങൾ നൽകണം, പോലീസ് നിയന്ത്രണം ആവശ്യമാണ്. എന്തുകൊണ്ട് ജില്ലാ കളക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടില്ല എന്നത് സംശയകരമാണ്.
സന്നദ്ധ പ്രവർത്തനങ്ങൾ ഏതെങ്കിലും ബാനറിൽ നടത്തി പേരും പ്രശസ്തിയും നേടാൻ ദയവായി കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തരുത്. ഇത് കൊറോണയാണ് മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ലോകത്തെ മുൾമുനയിൽ നിർത്തി കൊണ്ടിരിക്കുന്ന മഹാമാരി. ദയവായി എല്ലാവരും സഹകരിക്കണം, സാമൂഹ്യ അകലം മാത്രമാണ് ഏക പോംവഴി.
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314  

Saturday, July 11, 2020

ഓൺലൈൻ ക്ലാസുകൾക്കിടയിൽ മാനസികാരോഗ്യം

കൊറോണ കാലവും ഓൺലൈൻ ക്‌ളാസ്സുകളും കുട്ടികളിൽ ഏൽപ്പിക്കുന്ന മാനസീക വ്യതിയാനങ്ങൾ വളരെ സസൂഷ്മം നിരീക്ഷിക്കേണ്ടിയിരിക്കുന്നു. പല കുട്ടികൾക്കും സ്‌കൂൾ ഒരു ആശ്വാസം ആയിരുന്നു, അദ്ധ്യാപകരും സഹപാഠികളും കൊടുത്തിരുന്ന സാന്ത്വനം ആണ് ഈ വര്ഷം ലഭിക്കാതെ വരുന്നത്. വീട്ടിലെ സംഘർഷം അതിജീവിക്കാൻ മാർഗ്ഗമില്ലാതെ ശരിക്കും ലോക്കഡോൺ ആയിരിക്കുന്ന പതിനായിര ക്കണക്കിന് കുട്ടികളുടെ മുഖം മനസ്സിൽ വരുന്നു.

മുതിർന്നവരും പലരും ജോലി നഷ്ടപ്പെട്ട അവസ്ഥ, സാമ്പത്തീക മാന്ദ്യം, അനിശ്ചി തത്ത്വാo ... ഇങ്ങനെയുള്ള കഠിന നാളുകളിലൂടെ കടന്ന് പോയി കൊണ്ടിരിക്കുകയാണ്. കുറെയധികം കുടുംബ അന്തരീക്ഷങ്ങൾ കലുഷിതമാണ്. മദ്യപാനം, കുടുംബ കലഹം, വഴക്കുകൾ ഇവയൊക്കെ കുഞ്ഞു മനസ്സുകളിൽ വലിയ പോറലുകൾ ആണ് ഏൽപ്പിക്കുന്നത്.  8 - 9 മണിക്കൂർ പഠനവുമായി ബന്ധപ്പെട്ട് ഈ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും മാറിനിൽക്കാൻ പറ്റിയിരുന്നു.പക്ഷെ ഈ വര്ഷം നമ്മുടെ കുട്ടികൾ ശരിക്കും ലോക്കഡൗണിൽ ആണല്ലോ.

 പ്രാദേശിക ഇടെടലുകളിലൂടെ കുറെയൊക്കെ സാന്ത്വനം നൽകാൻ സാധിക്കും. നിവാസി കൂട്ടായ്മകൾ, കുടുംബശ്രീ, വായനശാല ബാലവേദികൾ, സമീപ അംഗനവാടികൾ തുടങ്ങിയവയ്‌ക്കൊക്കെ ഫലപ്രദമായി കുട്ടികളെ സഹായിക്കാൻ കഴിയും.

തീർച്ചയായും ടെലിഫോണിക്‌ കൗൺസിലിംഗ് നല്ലതാണ്, മൈത്രി പോലുള്ള പദ്ധതികൾ അതിന്റെ സാധ്യതകൾ തെളിയിച്ചിട്ടണ്ട്. സാമ്പത്തീക ലാഭം നോക്കിയോ, അറിവില്ലായ്മ കൊണ്ടോ കൗൺസിലിന് ജോലി കുട്ടികളെ ഏൽപിച്ചത് ശരിയാണോ എന്ന് സംശയം ഉണ്ട്.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് കുട്ടികളെ ഉപയോഗിച്ച് നടത്തുന്ന ചിരി പദ്ധതിയിൽ, കൗൺസിലിംഗ് എന്ന പദം ഉപയോഗിക്കാൻ പാടില്ലായിരുന്നു. ഒരു സൗഹൃദ സല്ലാപം ആയി കണക്കാക്കിയാൽ മതി. സമപ്രായക്കാരുടെ (പിയർ ഗ്രൂപ്പ്) സ്വാധീനം കൗമാരക്കാർക്ക് വളരെ പ്രധാനമാണ്, അത് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത് അഭിനന്ദനാർഹം തന്നെ. പക്ഷെ   കൗൺസിലിംഗ്, അതിനു വേണ്ട വിദ്യാഭ്യാസ യോഗ്യത യും പരിചയവും ഉള്ള വ്യക്തികൾ നടത്തേണ്ട പ്രവർത്തനമാണ്. യോഗ്യരായ ധാരാളം ആളുകൾ കേരളത്തിൽ ഉണ്ടല്ലോ. ഇപ്പൊൾ തന്നെ നിരവധി പ്രൊഫെഷണൽ കൗൺസിലര്‍മർ കൊറോണ -ക്വാരൻടൈൻ സപ്പോർട്ട് സന്നദ്ധ പ്രവർത്തനം ആയി ചെയ്യുന്നുണ്ട്. കേരളത്തിൽ മനഃശാസ്ത്രം/എം. എസ്. ഡബ്ലിയൂ യോഗ്യതയുള്ളവർ ക്ക് ക്ഷാമം ഉണ്ടെന്ന് തോന്നുന്നില്ല
(JOSSY VARKEY 9847732042) ജോസി വർക്കി, മുളന്തുരുത്തി 

Saturday, September 21, 2019

ഓമനക്കുട്ടൻ ഒരു അടയാളം:

ഓമനക്കുട്ടൻ ഒരു അടയാളം:
ഒറ്റരാത്രികൊണ്ട് ഒരാളെ കള്ളനും കുറ്റവാളിയും ആക്കുകയും പിറ്റേന്ന് തന്നെ കേരളത്തിന്റെ ഭരണചക്രത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി,  പ്രിൻസിപ്പൽ സെക്രട്ടറി തന്നെ പൊതുവായി മാപ്പ് പറയുകയും ചെയ്ത സംഭവം ആഴ്ചകൾ കഴിഞ്ഞിട്ടും മനസ്സിൽ നിന്ന് മായുന്നില്ല.

ഓട്ടകീശയുമായി പൊതുപ്രവർത്തനം നടത്തുന്ന പച്ച മനുഷ്യരുടെ പ്രതീകമാണ് ചേർത്തലക്കാരൻ ഓമനക്കുട്ടൻ. എന്തിലും ഇതിലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രാഷ്ട്രീയ പൊതുപ്രവർത്തനത്തിന്റെ നേർ വിപരീതം. കാശ്മീരിൽ, ഇന്ത്യയുടെ അതിർത്തിയിൽ തീവ്രവാദികളോട് ഏറ്റുമുട്ടി കൊല്ലപ്പെട്ട വീരസൈനീകരുടെ മൃതശരീരം കൊണ്ടുപോകാൻ വാങ്ങിക്കുന്ന ശവപ്പെട്ടിയിൽ പോലും കമ്മീഷൻ വാങ്ങാൻ യാതൊരു ഉളുപ്പുമില്ലാതെ മനസാക്ഷി മരവിച്ച രാഷ്ട്രീയക്കാരുടെ ഇടയിൽ തിളങ്ങുന്ന രത്നമാണ് ഓമനക്കുട്ടൻ. രാഷ്ട്രീയക്കാരുടെ സ്വാർത്ഥലാഭം മാത്രം കണ്ടുകൊണ്ടുള്ള പൊതുപ്രവർത്തനം മനം മടുപ്പിക്കുമ്പോൾ ഇത്തരം ഓമനകുട്ടന്മാരാണ് പ്രതീക്ഷ നൽകുന്നത്.
രാഷ്ട്രീയം തൊഴിലാക്കിയ മാന്യന്മാർക്ക് ഒരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റ് നല്കാൻ ഓമനക്കുട്ടൻ സംഭവത്തിന് കഴിഞ്ഞെങ്കിൽ എന്നാശിക്കുന്നു. തൊലിക്കട്ടിയുടെ വല്ലാത്തൊരു ആവരണം അവരെ പൊതിയുമ്പോൾ ഓമനകുട്ടന്മാരെ കാണാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് കാഴ്ചശക്തിയുണ്ടാവില്ലല്ലോ.
പൊതുപ്രവർത്തനം വളരെ സേഫ് ആയി നടത്താൻ അറിയാത്ത ഓമനകുട്ടന്മാർ എക്കാലത്തും സമൂഹത്തിൽ വലിയ പരാജയം തന്നെയായിരുന്നു. എത്രയോ ഓമനകുട്ടന്മാർ നമ്മുടെ യാതൊരു പ്രസക്തിയും ഇല്ലാതെ കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞുപോയി. കയ്യിലെ കാശും തീർന്ന്, പിച്ചതെണ്ടി ദുരിതാശ്വാസ ക്യാമ്പും ചികിത്സ സഹായനിധിയും ഒക്കെ നടത്താൻ തെക്കുവടക്ക് പരക്കം പായുന്ന പച്ചയായ സാമൂഹ്യപ്രവർത്തകർ! ഇത്തരുണത്തിൽ രണ്ടു കൂട്ടരേ ഓർക്കാതെ പോകുന്നത് ഉചിതമല്ല എന്നുതോന്നുന്നു.

വളരെ സേഫ് ആയി രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും നടത്തുന്ന മാന്യന്മാർ. ഇക്കൂട്ടർ ആത്മാർത്ഥതയുള്ളവരാണ്, ആരുടെയും കട്ടും മോഷ്ടിച്ചും വീട്ടിൽ കൊണ്ടുപോകാൻ താല്പര്യമില്ല. എന്നാൽ ചെറിയൊരു കുഴപ്പമേയുള്ളൂ. സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും പൊതു ഖജനാവിൽ നിന്ന് മാന്യമായ വേതനം പറ്റുകയും കൂടെ  യൂണിയൻ പ്രവർത്തനം നടത്തുകയും, ഓഫിസിൽ ഒപ്പിട്ട് , തന്നിൽ അർപ്പിതമായ ജോലിയൊന്നും ചെയ്യാതെ പൊതുപ്രവർത്തനത്തിൻറെ സഞ്ചിയും തൂക്കി നടക്കുന്നവർ.

രണ്ടാമത് വിഭാഗം സർക്കാർ ജോലിയിൽ നിന്നും വിരമിച്ച ശേഷം നല്ലൊരു  തുക പെൻഷൻ വാങ്ങുകയും കൂടെ ഒരു ടൈം പാസ്സ് ആയി രാഷ്ട്രീയ /സാമൂഹ്യ പ്രവർത്തനം നടത്തുന്നവരാണ്. മാനവികതാ വാദത്തിന്റെ വക്താവായ എബ്രഹാം മാസ്‌ലോ മുന്നോട്ടുവച്ച 'ആവശ്യങ്ങളുടെ ശ്രേണിയിൽ' അംഗീകരിക്കപ്പെടണമെന്ന / ആദരിക്കപ്പെടണമെന്ന ആഗ്രഹം പൂർത്തീകരിക്കാനായി ഇവർ നടത്തുന്ന പൊതുപ്രവർത്തനം ആർക്കും വലിയ ശല്യം ഉണ്ടാക്കുന്നില്ല.  എന്നാൽ ഇക്കൂട്ടരിൽ കാണുന്ന വലിയൊരു ന്യൂനത, ചെറുപ്പക്കാരെ കുറ്റപ്പെടുത്തുക എന്നതാണ് - സാമൂഹ്യബോധമില്ല, പൊതുബോധമില്ല, എപ്പോഴും ജോലി .. ജോലി എന്ന ചിന്ത മാത്രമേയുള്ളൂ. ഇപ്പോഴത്തെ തലമുറ ശരിയല്ല എന്നൊക്കെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ ഈ പെൻഷൻ പൊതുപ്രവർത്തകരോട് താങ്കളുടെ നല്ല പ്രായത്തിൽ എന്തുചെയ്യുകയായിരുന്നു എന്നു ചോദിച്ചാൽ തീരാവുന്നതേയുള്ളു ഇവരുടെ അമിത ആത്മാർത്ഥത.

മുകളിൽ പറഞ്ഞ രണ്ടു കൂട്ടരും 'ഓമനകുട്ടന്മാരുടെ' ചിത്രം വച്ച് പൂവിട്ടു പൂജിക്കണം. കാരണം എല്ലാ നാട്ടിലും എല്ലാകാലത്തും നമ്മൾ ഉപയോഗിച്ച് വലിച്ചെറിയുന്ന ഒരു പ്രത്യേക വിഭാഗമാണ് 'ഓമനകുട്ടന്മാർ' അവർക്ക് വീടുണ്ടാവുകയില്ല, ജോലിയുണ്ടാവില്ല, ഒരു ബൈക്ക് പോലുമുണ്ടാവില്ല. എന്നാലും ഓടിനടന്ന് എല്ലാകാര്യങ്ങളിലും ആത്മാർഥമായി കടം വാങ്ങിയും തെണ്ടിയും പണം ഒപ്പിക്കും, സഹായം നൽകും. ഏതു പാതിരാത്രിക്കും അവർ ഉണ്ടാവും, അവരേ ഉണ്ടാവൂ. ഒരു പഞ്ചായത്ത് സീറ്റുപോലും കിട്ടില്ല, ഒരു സഹകരണ സംഘം പോലും വിളിക്കില്ല ഇവരെ. പ്രളയത്തിലും വേനലിലെ വരൾച്ചയിലും തളരാതെ നിൽക്കുന്ന ഓമനകുട്ടന്മാർക്കു മുന്നിൽ ശിരസുനാമിക്കുന്നു.

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി682314

Wednesday, August 7, 2019

കന്യാസ്ത്രീ എന്ന പദം നമുക്ക് വേണോ?

കന്യാസ്ത്രഎന്ന പദം നമുക്ക് വേണോ?

ക്രിസ്ത്യാനികളുടെ ഇടയിൽ സ്ത്രീകൾ സന്യാസിനികൾ ആവുന്ന ആചാരം ചില വിഭാഗങ്ങളിൽ മാത്രമേ നിലവിലുള്ളൂ. പ്രത്യേകിച്ചും കത്തോലിക്കരുടെ ഇടയിൽ ആണ് തിരുവസ്ത്രം, കന്യാസ്ത്രീ, സന്യാസിനി എന്നെ പദങ്ങൾ പ്രചാരത്തിലുള്ളത്. കത്തോലിക്കാ സഭയുടെ ഔദ്യോഗിക പഠനങ്ങൾ തന്നെ സൂചിപ്പിക്കുന്നത് സന്യാസത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന പെൺകുട്ടികളുടെ എന്ന വളരെയധികം കുറഞ്ഞുവരുന്നു എന്നാണ്. 

ഇപ്പോഴും ഈ മേഖലയിലേക്ക് ഇറങ്ങുന്ന ഭൂരിഭാഗം യുവതികളും സ്വന്തം സൗന്ദര്യത്തെക്കുറിച്ചുള്ള അപകർഷതാബോധം, പ്രേമ പരാജയം, ലൈംഗീക വിരക്തി അല്ലെങ്കിൽ ഭയം, കുടുംബത്തിലെ ദാരിദ്ര്യം, നന്നായി ജീവിക്കുന്ന [ഭൗതീകമായി] കുറെ സിസ്റ്റേഴ്‌സിനെ കണ്ട് ആകൃഷ്ടരാവുക എന്നീ കാരണങ്ങൾ കൊണ്ട് തന്നെയാണ് തീരുമാനം എടുക്കുന്നത്. 

കന്യാസ്ത്രഎന്നപദം തന്നെ പുനർവിചിന്തനം ചെയ്യാൻ മലയാളികൾ തയ്യാറാവണം. പുല്ലിംഗമില്ലാത്ത ഈ പദം ഇനി മലയാളനിഘണ്ടുവിൽ ആവശ്യമുണ്ടോ? മിക്കവാറും 14-15 വയസ്സിലാണ് ഇവരെ ചാക്കിട്ടുപിടിക്കുന്നത് , വളരെ പ്രലോഭനങ്ങളും സ്വപ്നങ്ങളും ദൈവവാഗ്‌ദങ്ങളും നൽകി. (20 വയസ്സെങ്കിലും കഴിയണം സ്വബോധം ശരിയായി പ്രവർത്തിക്കണമെങ്കിൽ) ചിരിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിൽ വലിയൊരു മനുഷ്യാവകാശ ലംഘനമാണ് നമ്മുടെ പെണ്മക്കൾ  നേരിടുന്നത്. 

ഇതിന്റെ റിക്രൂട്ട്മെന്റ് ചുമതലയുള്ള സീനിയർ സിസ്റ്റേഴ്സ് കറങ്ങി നടന്നു, പെൺ കുഞ്ഞുങ്ങളെ പ്രലോഭോപ്പിച്ചു വശീകരിക്കുന്നു, എന്നിട്ടു വിഷയം വീടുകളിൽ അവതരിപ്പിക്കുന്നു[നേരിട്ട് അല്ലെങ്കിൽ കുഞ്ഞുങ്ങളെകൊണ്ട്] . സമുദായ സ്നേഹം കൊണ്ടും മതാന്ധതകൊണ്ടും ദൈവേഷ്ടം എന്നുകരുതിയും പല മാതാപിതാക്കളും യെസ് മൂളുന്നു.  

പിന്നീടുള്ള വർഷങ്ങൾ മുതിർന്ന [പെട്ടുപോയ] സന്യാസിനികളുടെ കീഴിൽ ദാസ്യവേലയാണ് ജീവിതം, നരകതുല്യമായ അടിമജീവിതം. ബോധം വരുമ്പോൾ 30 വയസെങ്കിലും ആയിരിക്കും, പക്ഷെ അപ്പോൾ രക്ഷപ്പെടാൻ സാധിക്കാത്ത തടവറയിൽ ഭൂരിഭാഗവും എരിഞ്ഞടങ്ങുന്നു. കുറെപ്പേർ പുതുതായി വരുന്ന ജൂനിയർസ് ന്റെ മേൽ കുതിര കയറി അവരുടെ ഫ്രസ്ട്രേഷൻ തീർക്കുന്നു  കോൺസെൻട്രേഷൻ ക്യാമ്പുകളെ ഓർമിപ്പിക്കുന്ന തടവറകളാണ് മഠങ്ങൾ. അവിടെ കുറുക്കന്മാരായ ചില പുരോഹിത മേലധികാരികൾ തങ്ങളുടെ ലൈംഗീക ദാരിദ്ര്യം തീർക്കാൻ തക്കം പാർത്ത് എത്തുന്നു. നരകത്തിൽ കിടക്കുന്ന അടിമകൾ എന്തുചെയ്യാനാണ്? സഹിക്കുന്നു, ചിലർ ദൈവേഷ്ടം എന്ന് ചിന്തിച്ച് സമാധാനിക്കുന്നു 
  1. സന്യാസത്തിന് കുറഞ്ഞപ്രായം 22 എങ്കിലും ആക്കണം. സേവനമനോഭാവമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നല്ലൊരു മേഖലയാണ് സന്യാസം. ത്യാഗമനോഭാവത്തോടെ സ്വയം സമർപ്പിച്ചു പല നല്ല കാര്യങ്ങളും സമൂഹത്തിനുവേണ്ടി മനുഷ്യനന്മയ്ക്കു വേണ്ടി ചെയ്യാനാകും. കുടുംബ പ്രാരാബ്ധങ്ങൾ ഏറ്റെടുക്കാതെ ഏകസ്ഥജീവിതം നയിച്ച് സേവനം ചെയ്യുന്ന എത്രയോ നല്ല മനുഷ്യരുണ്ട് 
  2. നിലവിൽ സന്യാസിനികളായിരിക്കുന്ന സ്ത്രീകളോട് ഉടുപ്പൂരി പുറത്തുചാടാൻ പറയുമ്പോൾ കയ്യടി കിട്ടിയേക്കാം. എന്നാൽ ഇത് പ്രായോഗികമല്ല. അവരുടെ സ്വന്തം വീടോ, സ്വന്തക്കാരോ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയില്ല. എന്തിന് സമൂഹം പോലും അവരെ അവഹേളിക്കുകയും പുച്ഛിക്കുകയും ചെയ്യും. സന്യാസം ഉപേക്ഷിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാൻ തയ്യാറായി  സർക്കാരോ അല്ലെങ്കിൽ ഏതെങ്കിലും സന്നദ്ധ സംഘടകളോ വരികയില്ല, സാധിക്കുകയുമില്ല.  അതിനാൽ ഉടുപ്പൂരി മതിലുചാടൂ എന്ന് പറയുന്നതൊക്കെ വെറും ഗീർവാണം മാത്രമാണ്. ഇത് പറയുന്ന മഹാത്മാക്കൾ പോലും അവരുടെ പുനരധിവാസത്തിന് ചെറുവിരലനക്കുകയില്ല 
അടിമത്തവും ചൂഷണവും സംസ്കാരമുള്ള ഒരു സമൂഹത്തിന് ചേർന്നതല്ല. ഓരോ വ്യക്തിയുടെയും അന്തസും സ്വത്വവും സംരക്ഷിക്കാൻ സമൂഹത്തിനു ബാധ്യതയുണ്ട്. പൗരോഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും അധികാരചിഹ്നങ്ങൾ ദുരുപയോഗിച്ച് ദുർബലരെയും അസംഘടിതരെയും തങ്ങളുടെ ചെൽപ്പൊടിക്ക് നിറുത്തി ചൂഷണം ചെയ്യാനും പീഡിപ്പിക്കാനും മുതിരുന്ന കാപാലികരെ ഒറ്റപ്പെടുത്താൻ കേരളസമൂഹം ഒന്നിച്ചുനിൽക്കണം. മനഃസാക്ഷിയുള്ളവർ നട്ടെല്ലുനിവർത്തി ഇവർക്കെതിരെ വിരൽ ചൂണ്ടണം. ഇപ്പോഴും ഇപ്പോഴും എല്ലായ്‌പ്പോഴും.


ജോസി വർക്കി 
ചാത്തങ്കേരിൽ

Tuesday, June 4, 2019

കുപ്പികൾ വലിച്ചെറിയരുതേ :

കുപ്പികൾ വലിച്ചെറിയരുതേ :
കേരളത്തിലെ റോഡ് അരികുകളിൽ മദ്യകുപ്പികളും വെള്ളകുപ്പികളും നിറഞ്ഞുവരുന്നു. കേരള സർക്കാർ 10 രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം വിപണിയിൽ എത്തിക്കാൻ പോകുന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് വായിച്ചത്. കാരണം കേരളത്തിലെ വഴിവാക്കുകൾ ഇനിയും കൂടുതൽ കൂടുതൽ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിറയാൻ ഇതു കരണമാവുമല്ലോ. കാറ്ററിംഗ് സർവീസുകാർ ഒരു ഗ്ലാസ് വെള്ളം പോലും ഒരു കുപ്പിയിൽ നൽകുമ്പോൾ പത്തിരട്ടി പ്ലാസ്റ്റിക് മാലിന്യമാണ് കേരളഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. നമ്മൾ സ്റ്റാറ്റസ് സിംബലിന് പുറകെ പോകുമ്പോൾ കാൻസർ നമ്മുടെ പുറകേ പോരുന്നു.
കുടിവെള്ളത്തിന് കൂടുതൽ ടാക്സ് ഏർപ്പെടുത്തി വില കൂട്ടുകയും, കുപ്പിവെള്ളം വാങ്ങി കുടിച്ച് പ്ലാസ്റ്റിക് മാലിന്യം വഴിയരികിൽ വലിച്ചെറിയുന്ന മലയാളി സംസ്കാരം ഇല്ലായ്മ ചെയ്യുകയും വേണമെന്ന് സർക്കാരിനോട് അപേക്ഷിക്കുന്നു.
അതുപോലെ മദ്യക്കുപ്പികൾ, വലിച്ചെറിഞ്ഞ് ചില്ലു കഷണങ്ങൾ നമ്മുടെ ഭൂമിയെ, വയലുകളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ബിയറിനും മദ്യത്തിനും 10 രൂപ വിലവർദ്ധിപ്പിച്ച്, കുപ്പി തിരികെയെടുത്ത് 10 രൂപ തിരികെ നൽകാൻ ബീവറേജസ് തയ്യാറാവണം. ചില്ലുകുപ്പികളും പ്ലാസ്റ്റിക് കുപ്പികളും ബീവറേജസ് ഔട്ട്ലെറ്റ് കൾ വഴി ഇപ്രകാരം തിരികെ വാങ്ങി റീസൈക്കിൾ ചെയ്യാനും റീ യൂസ് ചെയ്യാനും മദ്യക്കമ്പനികൾ തയ്യാറാവണം. കേരളത്തിലെ പരിസ്ഥിയെ താറുമാറാക്കുന്ന ഈ കുപ്പിമാലിന്യത്തിന് കടിഞ്ഞാണിടാൻ സർക്കാരിന് സാധിക്കും. പ്ലാസ്റ്റിക്, ചില്ലുകുപ്പികൾ പാതയോരങ്ങളിലും വയലോലകളിലും വലിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കുന്ന പ്രവണത ഇല്ലാതാക്കണം. ഉപയോഗം കഴിഞ്ഞ ചില്ലുകുപ്പികൾ വിലകൊടുത്ത് ശേഖരിക്കാൻ ക്ളീൻ കേരള കമ്പനി പോലുള്ള പ്രസ്ഥാനങ്ങൾ തയ്യാറാവണം. അല്ലെങ്കിൽ 10 വർഷം കഴിഞ്ഞാൽ കേരളത്തിലെ പറമ്പുകളും പാടങ്ങളും കൃഷിയിടങ്ങളും കുപ്പിച്ചില്ലുകൾ കൊണ്ട് നിറയും.
പ്ലാസ്റ്റിക് കുപ്പികളും പൊന്നും വില കൊടുത്ത് സർക്കാർ ശുചിത്വ മിഷൻ പോലുള്ള സംഘടകൾ ശേഖരിച്ച് പുനരുപയോഗത്തിന് പുനഃചംക്രമണത്തിനും നേതൃത്വം നൽകണം. 

എ പ്ലസ് കച്ചവടം പൊടിപൊടിക്കുമ്പോൾ:

എ പ്ലസ് കച്ചവടം പൊടിപൊടിക്കുമ്പോൾ:
നൂറുശതമാനം വിജയവും ആയിരക്കണക്കിന് എ പ്ലസ്സും കണ്ട് കണ്ണുമഞ്ഞളിച്ചിരിക്കുന്ന മലയാളികൾക്ക് ഒരു ആത്മശോധനായകനാണ് ഈ കുറിപ്പ്. വിദ്യാഭ്യാസ കച്ചവട സ്ഥാപങ്ങൾക്ക് ഒരു ഫീഡർ ആയി നമ്മുടെ സർക്കാർ പ്രവർത്തിക്കുന്നതിന്റെ സൂചന മാത്രമാണ് ഈ വർഷാവർഷം വർദ്ധിച്ചുവരുന്ന വിജയശതമാനവും പെരുകിവരുന്ന എ പ്ലസ്സുകളും, അല്ലാതെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം കുത്തനെ കൂട്ടിയതുകൊണ്ടല്ല. 18 വർഷം മുൻപ് ഇ കെ ആന്റണി കുപ്പിതുറന്നു വിട്ട സ്വാശ്രയഭൂതം കേരള വിദ്യാഭ്യാസ മേഖലയെ കാൻസർ പോലെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. മാറി മാറി വന്ന സർക്കാരുകൾ സ്വാശ്രയ കച്ചവടക്കാർക്ക് നല്ല ഒത്താശ ചെയ്തുകൊടുത്തു. ഈ കച്ചവടത്തിന് കുട്ടികളെ കിട്ടാൻ 100 ശതമാനം വിജയവും ഇ പ്ലുസ്സുകളുടെ തിളക്കവും കൂടിയപ്പോൾ പാവം കേരളീയർ നാടൊട്ടുക്ക് മക്കളുടെ ഫ്ലെക്സ് വച്ച് ആഹ്ലാദിച്ച് അർമാദിച്ചു. അവസാനം ഈ ഫ്ലെക്സുകളുടെ മാലിന്യം കാൻസർ / പകർച്ചവ്യാധികളെ പെരുക്കുകയും സ്വാശ്രയ "മേടിക്കൽ" കോളേജുകളിൽ പഠിച്ചിറങ്ങുന്ന മക്കളുടെ കീശവീർപ്പിക്കാൻ ഉള്ള വക നൽകുകയും ചെയ്തു! കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ യഥാർത്ഥ നിലവാരം അറിയണമെങ്കിൽ ഐഐടി, ഐഐഎം, എയിംസ്, ജിപ്മെർ, ഐഎഎസ്, ഐപിഎസ് കണക്കുകൾ പരിശോദിച്ചാൽ മതിയാവും. വളരെ ഉന്നത നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന പല കോളേജുകളും ഇന്ന് സെൽഫ് ഫൈനാൻസിങ് കോഴ്‌സുകൾക്കാണ് പ്രാധാന്യം നൽകുന്നത്, കാരണം പണം വരവുതന്നെ. ഇതിനുപുറമെയാണ് അംഗീകാരമില്ലാത്ത നൂറുകണക്കിന് ഹ്രസ്വകാല കോഴ്‌സുകളും വിപണിയിൽ പണം വാരുന്നത്.
യാതൊരു മാനദണ്ഡവുമില്ലാതെ, ഗുണനിലവാരം നോക്കാതെ കുറെ ബിരുദദാരികളെ സൃഷ്ടിച്ചു വിട്ടിട്ട് ഇവിടെ ആർക്കാണ് മെച്ചം. അവസാനം ഭക്ഷണ വിതരണം നടത്താനും ടാക്സി ഓടിക്കാനും വിദേശ രാജ്യത്തെ ഡാറ്റാ എൻട്രി നടത്താനും ഈ കുട്ടികളെ ഇത്ര ചുമടെടുപ്പിക്കണോ? ഇത് ഒരു പണമൂറ്റൽ പരിപാടി മാത്രമായാൽ മതിയോ? മായാസൃഷ്ടിയായ വിജയങ്ങളുടെ [ഇ പ്ലസ്സുകളുടെ] മറനീക്കി മാതാപിതാക്കൾ [വിദ്യാർത്ഥികളും] ഉണർന്ന് ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു.    

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html