പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Friday, November 5, 2021

കൊറോണ കാലവും ട്രെയിനർമാരും:

 കൊറോണ കാലവും ട്രെയിനർമാരും:

കഴിഞ്ഞ 20 മാസമായി നമ്മെ വേട്ടയാടുന്ന കൊറോണ മഹാമാരി കാലത്ത് തങ്ങളുടെ തൊഴിൽ മേഖലയിൽ വലിയൊരു സ്തംഭനം സംഭവിച്ച ഒരു വിഭാഗം ആളുകൾ ആണ് ട്രെയിനർമാർ. പ്രധാനമായും സ്‌കൂൾ, കോളേജ് തലങ്ങളിൽ വിവിധ ക്‌ളാസ്സുകൾ എടുത്ത് ഉപജീവനം കഴിഞ്ഞു പോന്നിരുന്ന ആയിരക്കണക്കിന് അനൗപചാരിക അധ്യാപകർ ആണ് ട്രെയിനർമാർ. കേരള സർക്കാരിന്റെ കുടുംബശ്രീ,സാമൂഹ്യനീതി, നൈപുണ്യ പരിശീലനം, അസാപ്പ്, പോലുള്ള  വിവിധ പദ്ധതികളിലും ധാരാളം വ്യക്തികൾ ക്‌ളാസ്സുകൾ എടുത്ത് ഉപജീവനം കണ്ടെത്തിയിരുന്നു. കൂടാതെ വ്യവസായ സ്ഥാപനങ്ങളിലും വായനശാല, ക്ലബ്ബ്, റെസിഡൻസ് പോലുള്ള പ്രസ്ഥാനങ്ങളിലും നിരവധി ക്‌ളാസ്സുകൾ കൈകാര്യം ചെയ്യാൻ മനഃശാസ്ത്ര, സാമൂഹ്യശാസ്ത്ര, മാനേജ്‌മെന്റ് വിഭാഗങ്ങളിൽ വൈദഗ്ധ്യമുള്ള ഒട്ടനവധി പേർ പ്രവർത്തിച്ചു വരുന്നു. ഇവരുടെ ജീവിതം, ഇവരുടെ കുടുംബം ഒക്കെ കൊറോണകാലത്ത് വളരെ ക്ലേശകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ക്‌ളാസ്സ്‌റൂമുകളും സെമിനാർ ഹാളുകളും അന്യമായ കൊറോണ കാലത്ത് വളരെ കുറച്ചുപേർ ഓൺലൈൻ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും, വളരെ യധികം പേർ ലോക്ക് ഡൗൺ കുത്തൊഴുക്കിൽ   ഒലിച്ചുപോവുകയും മറ്റു തൊഴിലുകൾ തേടാൻ നിർബന്ധിതരാവുകയും ചെയ്തു.
വീണ്ടും സ്‌കൂളുകളും കോളേജുകളും തുറക്കുമ്പോൾ ഈ ട്രെയിനർമാർക്ക് വലിയ പ്രതീക്ഷയാണുള്ളത്. അഭിനിവേശവും ആവേശവുമായി ഈ മേഖലയിൽ പ്രവർത്തിരുന്നവർക്ക് ഒരു തിരിച്ചുവരവിനുള്ള അവസരം വന്നുചേർന്നിരിക്കുകയാണ്. എന്നാൽ ഈയിടെ പല സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും വിവിധ പരിശീലന പരിപാടികൾക്ക്  പുറമെ നിന്നും റിസോഴ്‌സ് പേഴ്സണെ കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ റിട്ടയർ ചെയ്തു പെൻഷൻ വാങ്ങി സുരക്ഷിതമായി കഴിയുന്നവരെയോ സർവീസിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥരെയോ ക്‌ളാസ്സുകൾ കൈകാര്യം ചെയ്യാൻ നിയോഗിക്കുകയും അവർക്ക് അതിനുള്ള ഹോണറേറിയം കൊടുക്കുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നു. ഇത് വലിയ അനീതിയാണ്, മറ്റു   വരുമാന മാർഗ്ഗം ഇല്ലാതെ, ട്രെയിനിംഗ് രംഗത്തുമാത്രം പിടിച്ചു നിൽക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരതയാണ്. പലപ്പോഴും സർക്കാർ വകുപ്പുകളിൽ അങ്ങോട്ടും ഇങ്ങോട്ടും പുറം ചൊറിയുന്ന ഏർപ്പാട് കണ്ടുവരുന്നു. ഒരു വകുപ്പിൽ ക്‌ളാസ് ആവശ്യം വരുമ്പോൾ മറ്റൊരു വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ കൊണ്ടുവരുന്നു ഫീസ് കൊടുക്കുന്നു. അദ്ദേഹം ജോലി ചെയ്യുന്ന വകുപ്പിൽ തിരിച്ചും ഉപകാരസ്മരണ ചെയ്ത് ഇത്തരം പരിശീലന പരിപാടികൾക്കുള്ള ഫണ്ട് വിദഗ്ദമായി സ്വന്തം പോക്കറ്റുകളിൽ തന്നെ എത്തിക്കുന്ന ഏർപ്പാട്, സർക്കാർ ശമ്പളം വാങ്ങുന്ന സാമൂഹ്യ /സാമ്പത്തീക സുരക്ഷയിൽ ജീവിക്കുന്ന ഉദ്യോഗസ്ഥർക്ക് ഭൂഷണമല്ല. കോളേജുകൾ, പോളിടെക്‌നിക്കുകൾ, സ്‌കൂളുകൾ പോലും വിവിധ നൈപുണ്യ പരിശീലന പരിപാടികൾക്ക് അനുവദിക്കുന്ന തുക ഇത്തരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പോക്കറ്റിൽ ഇട്ട് വൗച്ചറുകൾ ഒപ്പിടുന്ന സംഭവങ്ങൾ ഉണ്ട്. ദയവുചെയ്ത് ഈ മേഖലയിൽ പ്രവർത്തിക്കുന്ന (സർക്കാർ ശമ്പളം എന്ന സുരക്ഷിതത്വം ഇല്ലാത്ത) ട്രെയിനർമാരുടെ കഞ്ഞിയിൽ മണ്ണു വാരിയിടരുത് എന്നും സർക്കാർ അർദ്ധസർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ പരിശീലന പരിപാടികൾക്ക് കൂടുതൽ സമയവും പണവും കണ്ടെത്തി വിനിയോഗിച്ച് ഈ നീണ്ട കാലം തൊഴിലില്ലാതെ വീട്ടിലിരുന്ന ട്രെയിനർമാർക്ക് സഹായം നൽകണമെന്നും അഭ്യർത്ഥിക്കുന്നു

ജോസി വർക്കി
+91 98477 32042 
കരിയർ കൗൺസിലർ
മുളന്തുരുത്തി
   
 

Friday, October 29, 2021

വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ

 വിദ്യാലയങ്ങൾ വീണ്ടും തുറക്കുമ്പോൾ : ലോകത്ത് ആകമാനം കൊറോണ വൈറസ് വ്യാപനം മഹാമാരിയായി ആഞ്ഞടിച്ചപ്പോൾ, നമ്മൾ പഠിച്ച ചില പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് വേണം പുതിയ ലോകക്രമത്തിലേക്ക് പ്രവേശിക്കുവാൻ. വിദ്യാലയം, വിദ്യാഭ്യാസം, പഠനപ്രക്രിയ തുടങ്ങിയ മേഖലകളിൽ കാതലായ മാറ്റം കൊണ്ടുവരുവാൻ നല്ല ഒരു അവസരമാണ് നമ്മുക്ക് മുന്നിൽ വന്നിരിക്കുന്നത്.


പഠനഭാരം കുറയ്ക്കുക എന്നതു തന്നെയാണ് ഇതിൽ പ്രധാനമായി തോന്നുന്നത്. ഇനിയെങ്കിലും നമ്മുടെ സ്‌കൂൾ സിലബസ് പൊളിച്ചെഴുതാൻ നമ്മൾ തയ്യാറാവണം. ഇക്കാര്യത്തിൽ  വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ വിദഗ്ദർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ സഹകരണം വളരെ ആവശ്യമാണ്. ജീവിത നൈപുണ്യത്തിന് ഉതകാത്ത ഒരു വലിയ സിലബസ് കുട്ടികളുടെ തലയിൽ വച്ചുകെട്ടി, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന രീതി അവസാനിപ്പിക്കാൻ ഇപ്പോൾ നല്ല അവസരം ആണ് ലഭിച്ചിരിക്കുന്നത്.

ജീവിത നൈപുണ്യം, ലൈംഗീക വിദ്യാഭ്യാസം, വിവിധ ഭാഷകൾ, മാനസീക ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ സ്‌കൂൾ പഠനത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും നല്ല ബോധ്യമുണ്ട്, ആർക്കും തന്നെ എതിർപ്പുകളില്ല. പക്ഷെ നിലവിലെ കരിക്കുലം വളരെ ബൃഹത് ആയതിനാൽ സിലബസിന് പുറത്തു ജീവിതനൈപുണ്യം പരിശീലിപ്പിക്കാൻ പറഞ്ഞാൽ സ്‌കൂളുകളും അധ്യാപകരും അതിന് തയ്യാറാവുകയില്ല.

കൊറോണ കാലത്ത് ലോക്ക്ഡൗൺ മൂലവും പുതിയ രീതിയായ ഓൺലൈൻ പഠനം മൂലവും പഠനത്തിൽ വളരെ പിന്നോക്കം പോയിരിക്കുന്ന അവസ്ഥയുണ്ട്. ഇത് മനസ്സിൽ വച്ചുകൊണ്ട്, ഒരു ക്‌ളാസ്സിലെ എല്ലാ കുട്ടികളെയും ഒരേ നിരയിലേക്ക് (നിലയിലേക്ക്) കൊണ്ടുവരാൻ സ്‌കൂൾ അധികൃതരുടെ ആത്മാർത്ഥമായ ശ്രമം ഉണ്ടാവണം.

ഓൺലൈൻ പഠനം എന്ന അനന്ത സാധ്യതയാണ് വിവര സാങ്കേതിക വിദ്യ ഈ കൊറോണ കാലത്ത് നമ്മുടെ മുൻപിൽ തുറന്നു തന്നിരിക്കുന്നത്. ഈ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ അധ്യാപകസമൂഹം സ്വയം ഡിജിറ്റൽ സങ്കേതങ്ങളിൽ നൈപുണ്യം നേടുകയും, അറിവ് പകരുന്നതിൽ ഓൺലൈൻ ക്‌ളാസ്സുകളുടെ സഹായം പരമാവധി ഉപയോഗിക്കണം. ഇവിടെ നമുക്ക് നഷ്ടമാകുന്ന സാമൂഹ്യബോധം, കൂട്ടായ്മയുടെ പ്രവർത്തങ്ങൾ, വ്യക്തിബന്ധങ്ങൾ, കലാ - കായിക വിനോദങ്ങൾ   മുതലായവ യുടെ കുറവ് പരിഹരിക്കാൻ പ്രാദേശിക ഭരണ സംവിധാങ്ങളും കൂട്ടായ്മകളും കുട്ടികൾക്ക് വേണ്ടി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യണം. അധികം യാത്ര വേണ്ടാത്ത പ്രാദേശിക കൂട്ടായ്മകൾ രൂപം കൊടുത്ത് വേണ്ട പരിശീലനം ലഭിച്ച മെന്റർ അധ്യാപകർ ഇതിന് നേതൃത്വം നൽകിയാൽ നന്ന്.

സ്‌കൂളിൽ പോകുമ്പോൾ സ്വായം ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സുരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ചും കുട്ടികളെ നിരന്തരം ഓർമ്മപ്പെടുത്തികൊണ്ടിരിക്കണം. ഭീതിയില്ലാതെ കളിച്ചു വളരാൻ, പ്രത്യേകിച്ച് കൊച്ചുകുട്ടികളെ അനുവദിക്കണം. നല്ല ആരോഗ്യശീലങ്ങൾ ചെറുപ്പം മുതലേ സ്വായത്തമാക്കിയാൽ രോഗപ്രതിരോധശേഷി കൂട്ടികൊണ്ടുവരുവാൻ സാധിക്കും. നല്ല ഭക്ഷണം, നല്ല വിശ്രമം, നല്ല വ്യായാമം (അദ്ധ്വാനം) ഇവ മൂന്നും ഉണ്ടെങ്കിൽ സ്വന്തം ആരോഗ്യം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുമെന്ന് വരും തലമുറയെ എങ്കിലും മനസിലാക്കി കൊടുക്കുക. കാശുകൊടുത്ത് മരുന്നും ആശുപത്രി ചികിത്സയും മാത്രമേ ലഭിക്കൂ, ആരോഗ്യം കിട്ടില്ല!! നമ്മൾ കഴിക്കുന്നത് ഭൂരിഭാഗവും മായം കലർന്ന ഭക്ഷണമാണ് എന്ന നഗ്നസത്യം മനസിലാക്കി, വിഷലിപ്തമല്ലാത്ത ആഹാരം ഉല്പാദിപ്പിച്ച് ഭക്ഷണം കഴിക്കാൻ വരും തലമുറയെ പഠിപ്പിക്കാം.

കുട്ടികളിലെ ബഹുമുഖ ബുദ്ധി വൈഭവങ്ങളെ തിരിച്ചറിഞ്ഞ്, അവരുടെ കഴിവിനും താല്പര്യങ്ങൾക്കും ഇണങ്ങുന്ന പഠന /തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാൻ നമ്മൾ ഇനിയും മടികാണിക്കരുത്. എല്ലാവരും മെഡിക്കൽ, എഞ്ചിനീയറിംഗ് പോലെ സ്ഥിരം മേഖലകൾക്ക് പുറകെ പായുന്ന പ്രവണത ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവരെ നേരായ ദിശയിലേക്ക് വഴിതിരിച്ചു വിടാൻ ധാരാളം ഓൺലൈൻ അഭിരുചി നിർണ്ണയ പരീക്ഷകളും വിദഗ്ദരായ കരിയർ കൗൺസിലർമാരും നിലവിലുണ്ട്. ഇനിയുള്ള കാലത്ത് കുട്ടികളെ അവരുടെ അഭിരുചികൾ മനസ്സിലാക്കാതെ ഏതെങ്കിലും തോന്നുന്ന മേഖലകളിലേക്ക് തള്ളിവിടരുത്. അല്ലെങ്കിൽ മാതാപിതാക്കളുടെ സ്വപ്ന സാഫല്യത്തിന് കുട്ടികളെ കുരുതി കൊടുക്കരുത്.

വിദ്യാഭ്യാസരംഗം വൻതോതിൽ വ്യവസായവത്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ ആണ് നാമിന്ന് ജീവിക്കുന്നത്. ഓൺലൈൻ ആപ്പുകൾ, എൻട്രൻസ് കോച്ചിങ് മേഖല, സ്വാശ്രയ കോളേജുകൾ /കോഴ്‌സുകൾ, സ്വകാര്യ യൂണിവേഴ്സിറ്റികൾ ഒക്കെയായി രക്ഷിതാക്കളും കുട്ടികളും വലിയ ആശയക്കുഴപ്പത്തിന് നടുവിൽ ആണ് അകപ്പെട്ടിരിക്കുന്നത്. ഇവിടെ ചതിക്കുഴികളിൽ വീഴാതെ രക്ഷപ്പെടണമെങ്കിൽ കീശ കാലിയാകാതെ യിരിക്കണമെങ്കിൽ ശരിയായ യുക്തിബോധവും ശാസ്ത്രചിന്തയും സാമാന്യബുദ്ധിയും ആവശ്യമാണ്. അതിനാവണം നമ്മുടെ സർക്കാരുകളുടെ പ്രഥമ പരിഗണന. സ്‌കൂൾ തലത്തിൽ ഇത്തരം ചിന്താശേഷി വളർത്തികൊണ്ടുവരുവാൻ പരിശ്രമിച്ചാൽ സാധിക്കും.

കേരളത്തിൽ വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ, സ്ത്രീധന കൊലപാതകങ്ങൾ, പ്രേമനൈരാശ്യം, ലൈംഗീക അറിവില്ലായ്മകൾ, ലിംഗപരമായ അനീതികൾ, പരസ്പര ബഹുമാനമില്ലായ്മ ഒക്കെ കണക്കിലെടുക്കുമ്പോൾ സ്‌കൂൾ വിദ്യാഭ്യാസം ഉടച്ചു വർക്കേണ്ടതിന്റെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടും. ഇനിയും വൈകരുത്, കൊറോണാനന്തരകാലം ഇതുപോലെ വലിയ തിരുത്തലുകൾക്ക് സാധിക്കുന്ന സമയമാണ്.

സ്‌കൂളുകൾ വീണ്ടും തുറക്കുമ്പോൾ, കുട്ടികൾ വിദ്യാലയങ്ങളിലേക്ക് ഒരു ഇടവേളയ്ക്ക് ശേഷം വരുമ്പോൾ അവരോട് നീതിപുലർത്താൻ നമുക്ക് ബാധ്യതയുണ്ട്. സർക്കാരിനും അധ്യാപകർക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും രക്ഷാകർത്താക്കൾക്കും ഈ വലിയ ഉത്തരവാദിത്വം നിർവ്വഹിക്കാൻ കഴിയട്ടെ.

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി  682314
98477 32042
(Counseling Psychologist) 
   

 

Friday, October 22, 2021

സംവരണം അല്ല വേണ്ടത്!

 സംവരണം അല്ല വേണ്ടത്: 

സംവരണം അല്ല വേണ്ടത്; ഇനി ശാക്തീകരണം 

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും എത്രയോ മുൻപ് ഇവിടെ സംവരണം നടപ്പിൽ വരുത്തിയിരുന്നു. ദാരിദ്ര്യ നിർമ്മാർജ്ജനം അല്ല സംവരണത്തിന്റെ ലക്‌ഷ്യം എന്നു പറയുന്നുണ്ടെങ്കിലും പിന്നോക്ക വിഭാഗത്തെ മുഖ്യധാരയിൽ കൊണ്ടുവരാൻ, സാമ്പത്തീക അഭിവൃദ്ധി അത്യാവശ്യമാണല്ലോ. സർക്കാർ ജോലികളിലെ സംവരണമാണ് പിന്നോക്ക ജനവിഭാഗത്തിന് ഒരു അപ്പക്കഷണം പോലെ കാണിച്ച് കാലാകാലങ്ങളായി ഭരണാധികാരികൾ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ കേവലം 5 ശതമാനത്തിൽ താഴെ മാത്രമേ സർക്കാർ ജോലി സാധ്യതകൾ ഉള്ളൂ. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളർന്നു വന്ന വിഭാഗങ്ങൾ ഒന്നും സർക്കാർ ജോലി കൊണ്ടല്ല, അതു സാധിച്ചെടുത്തത്. സാമൂഹിക - സാമ്പത്തീക പുരോഗതി നേടിയ ജനതകൾ (കേരളം, പഞ്ചാബ്) കൂടുതലും വിദേശത്തേക്ക് കുടിയേറി ജോലി സമ്പാദിക്കുകയുയോ ബിസിനസ് ചെയ്ത് പുരോഗതി പ്രാപിക്കുകയോ ചെയ്യുകയാണുണ്ടായത്. 

പിന്നോക്ക ജനവിഭാഗങ്ങളെ ലോകഭാഷയായ ഇംഗ്ലീഷ് പഠിപ്പിക്കുകയും, ഉപരി പഠനത്തിനും തൊഴിലിനും ആയി വിദേശ രാജ്യങ്ങളിലേക്ക് (പ്രത്യേകിച്ച് യൂറോപ്പ്യൻ രാജ്യങ്ങൾ) ചേക്കേറാൻ പ്രാപ്തരാക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. കേരള സർക്കാരിന്റെ ഒഡെപെക്, നോർക്ക പോലുള്ള സ്ഥാപനങ്ങൾ പട്ടിക ജാതി - പട്ടിക വർഗ്ഗ സമുദായങ്ങൾക്ക് പ്രത്യേക പരിഗണന കൊടുത്തു കൊണ്ട് ഭാഷാപഠനത്തിലൂടെ ഐഇ എൽറ്റി എസ്, ഓ.ഇ.ടി, ടോഫെൽ, പി.ഈ.റ്റി പോലുള്ള കടമ്പകൾ നല്ല സ്‌കോർ നേടി വിജയിക്കുവാൻ തീവ്രപരിശീലനം നൽകുകയോ, അത്തരം സ്ഥാപനങ്ങളിൽ പഠിക്കുവാൻ സ്കോളർഷിപ്പ് നല്കുകയോ ചെയ്യണം. പ്ലസ് 2 കഴിഞ്ഞു വിദേശ രാജ്യങ്ങളിൽ പോയി ബിരുദപഠനം ചെയ്യുവാൻ പലിശ രഹിത വായ്പകൾ സബ്‌സിഡി യോട് കൂടി നൽകണം. 2030 ആകുമ്പോൾ പിന്നോക്ക വിഭാഗങ്ങൾക്കിടയിൽ വലിയ മാറ്റം കാണുവാൻ സാധിക്കും. ഇതിലൂടെ ലഭിക്കുന്ന എക്സ്പോഷർ അളക്കുവാൻ സാധിക്കുന്നതിലും വലുതായിരിക്കും. സാമ്പത്തികമായും മാനസികമായും വലിയ തുറവിയിലേക്ക് വരാൻ ഈ പ്രവാസം /കുടിയേറ്റം കാരണമാകും. കഴിഞ്ഞ 50 വർഷങ്ങൾ കൊണ്ട് നേടാൻ കഴിയാതിരുന്ന സാമൂഹ്യമാറ്റം കേവലം 5 -10 വർഷങ്ങൾ കൊണ്ട് സാധിക്കും. സർക്കാർ ജോലി എന്ന ബിസ്‌കറ്റ് കാണിച്ച് എത്രനാൾ ആളുകളെ വിഡ്ഢികളാക്കും? ചെറുകിട വ്യവസായ /കച്ചവട രംഗത്തും (ബേക്കറി, ഗ്രോസറി etc ) സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ സാന്നിദ്ധ്യം വളരെ കുറവാണ്. ചെറുകിട വ്യവസായ സംരംഭകത്വ പരിശീലനവും മതിയായ മൂലധനവും (പലിശരഹിത) നൽകി പിന്നോക്കവിഭാഗങ്ങളെ വ്യാപാരിവ്യവസായി സമൂഹത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരണം. അവരുടെ സ്വപ്‌നങ്ങൾ സിവിൽ സർവീസിലും സർക്കാർ ജോലികളിലും മാത്രം (എന്നതിൽ തുലോം ആയ) തളച്ചിടരുത്. പറന്നു പൊങ്ങാൻ ആകാശം കാണിച്ചു കൊടുക്കണം, ഭരണാധികാരികൾ.

---

ജോസി വർക്കി 

ചാത്തങ്കേരിൽ 

പെരുമ്പിള്ളി  682314

     


Friday, July 16, 2021

എസ്.എസ്.എൽ.സി. ബുക്കിലെ ജാതി!!

 




മാർക്ക് ലിസ്റ്റിൽ അല്ല, ജീവിതത്തിൽ വേണം എ പ്ലസ് :

മാർക്ക് ലിസ്റ്റിൽ അല്ല, ജീവിതത്തിൽ വേണം എ പ്ലസ്:


കേരളത്തിലെ എസ്എസ് എൽസി  വിജയം ആഘോഷിക്കുന്ന തിരക്കിൽ ആണല്ലോ സ്കൂളുകളും രക്ഷകർത്താക്കളും. മഹാമാരി കാലത്ത് ഓൺലൈൻ ക്‌ളാസ്സുകളുടെ മികവിൽ 99.47 ശതമാനം വിജയം സൃഷ്‌ടിച്ച സർക്കാരിന്റെ മികവും വാനോളം വാഴ്ത്തപ്പെടുന്നുമുണ്ട്.  വിദ്യാർഥികൾ ഇക്കാര്യത്തിൽ വലിയ ആവേശം കൊള്ളുന്നില്ല എന്നത് പ്രതീക്ഷ നൽകുന്നു.

ഫുൾ എ പ്ലസ്, തികയ്ക്കാനും സ്‌കൂളിന്റെ പ്രശസ്തി വർദ്ധിപ്പിക്കാനും പല സ്‌കൂളുകളും  കുല്സിത മാർഗ്ഗങ്ങൾ കൈക്കൊള്ളുന്നു വെന്നത് കേരളത്തിൽ അങ്ങോളമിങ്ങോളം ഒരു പച്ചയായ യാഥാർഥ്യമാണ്. എയ്‌ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകൾ ഇതുവച്ച് അവരുടെ ഹയർ സെക്കണ്ടറി, മാനേജ്‌മെന്റ് കോട്ടാ പ്രവേശനത്തിലെ സംഭാവനയും ടീച്ചർ നിയമന തലവരിയും ഉയർത്താൻ ഈ എ പ്ലസ് മാമാങ്കം കൊണ്ട് മുതലെടുപ്പ് നടത്തുന്നു.

മൂവായിരം കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂളിൽ ഒരു ചെറിയ കളിസ്ഥലം /കളിക്കളം പോലും ഇല്ലാതെ കഴിഞ്ഞ പത്തു വർഷമായി തുടർച്ചയായി ഫുൾ എ പ്ലസ് നേടിക്കൊണ്ടിരിക്കുന്നു !!

അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ഫുൾ എ പ്ലസ് അല്ല വേണ്ടത്, മറിച്ച് കുട്ടികളിൽ ജീവിത നൈപുണ്യ വികസനം, കായിക പ്രവർത്തങ്ങളിലൂടെ ശാരീരിക ആരോഗ്യം, മാനസീക പക്വത വളർത്തുന്ന പാഠങ്ങൾ ആണ് സ്‌കൂൾ കരിക്കുലത്തിൽ വേണ്ടത് പല വേദികളിലും പ്രസംഗിച്ചു കേൾക്കാറുണ്ട്. എന്നാൽ ഇത് പറയാൻ എളുപ്പവും പ്രയോഗത്തിൽ വരുത്താൻ പ്രയാസവും ഉള്ള ഒരു യാഥാർഥ്യമാണ്. കാരണം അത്ര ഭാരിച്ച സിലബസ് ആണ് ഇന്ന് സ്‌കൂൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നത് പ്രത്യേകിച്ചും കണക്ക് ഒരു കീറാമുട്ടിയായി ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ ഭൂരിപക്ഷത്തിനും ഇന്ന് അനുഭവപ്പെടുന്നത് ഒരു ചെറിയ ഉദാഹരണം. സിലബസ് വെട്ടിച്ചുരുക്കി കരിക്കുലം കാലാനുസൃതമായി പരിഷ്ക്കരിക്കാൻ ഇനിയും വൈകിക്കൂടാ.

കഴിഞ്ഞ ഒരു മാസം മാത്രം കേരളത്തിലെ ആത്മഹത്യ ചെയ്ത യുവാക്കളുടെ എണ്ണം എടുത്താൽ നമ്മുടെ മാനസീക ആരോഗ്യനില വ്യക്തമാകും. ജീവിത നൈപുണ്യം, ശരിയായ ലൈംഗീക വിദ്യാഭ്യാസം, മാനസീക / ശാരീരിക ആരോഗ്യ ബാലപാഠങ്ങൾ, ഭാഷാ പ്രാവിണ്യം  ഇവയൊക്കെയാണ് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലത്തിൽ അത്യാവശ്യമായി പാഠഭാഗമായി ഉൾപ്പെടുത്തുകയും ആവശ്യമെങ്കിൽ ഇതിന് ആവശ്യമായ പരിശീലകരെ പുറമെ നിന്ന് ഉൾപ്പെടുത്തണം. പ്രഥമ പരിഗണന സ്‌കൂൾ അധ്യാപർക്ക് കൊടുക്കുകയും അവരെ ഇതിനായി സംസ്ഥാന തലത്തിൽ പരിശീലിപ്പിച്ച് എടുക്കുകയും വേണം. കേരള സർക്കാർ അസാപ്പ് (ASAP) പോലുള്ള പദ്ധതികൾ വഴി വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം എങ്ങിനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന് തെളിയിച്ചിട്ടുള്ളതാണ്.

നിലവിലെ അക്കാദമിക് കരിക്കുലം പകുതിയായി വെട്ടി ചുരുക്കുകയും ജീവിതത്തിൽ എ പ്ലസ് നേടാൻ, സ്വസ്ഥമായ ഒരു കുടുംബ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന ഒരു വിദ്യാഭ്യാസം ആണ് കേരളത്തിൽ ഇന്ന് ആവശ്യം. അതിനു വേണ്ട ധീരമായ നടപടികൾ ഈ സർക്കാർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314

Friday, June 11, 2021

ബിഎസ് എൻഎൽ ദുരന്തം:

ബിഎസ് എൻ എൽ ദുരന്തം:

എന്റെ വീട്ടിൽ 30 വർഷമായി ഉപയോഗിക്കുന്ന ഒരു ലാൻഡ്‌ലൈൻ ഫോൺ ഉണ്ട്. ഇപ്പൾ മാസം 250 രൂപയും ടാക്സും വാടകയായി നൽകുന്നു. കൂടുതൽ ഫോൺ വിളിച്ചാൽ ഈ വാടകയിൽ അധികമായി പിന്നെയും പണം നൽകണം. കൃത്യമായി എല്ലാ മാസവും ബില്ല് വരുന്നു, മുടങ്ങാതെ അടയ്ക്കുന്നു. എങ്ങാനും ബില്ല് അടയ്ക്കാൻ വൈകിയാൽ ഫോൺ കൃത്യമായി ബിഎസ് എൻഎൽ കട്ടുചെയ്യും.  പണ്ട് മാസവാടക കൂടുതൽ ആയിരിന്നു, കഴിഞ്ഞ 30 വർഷം കൊണ്ട് എത്രമാത്രം പണം ഞാൻ അടച്ചിട്ടുണ്ട് എന്നൂഹിക്കാമല്ലോ.

ഞാൻ ഒരു മൊബൈൽ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 15 വർഷം ആയിക്കാണും. ഇപ്പോൾ മാസം 135 രൂപ ചിലവൊഴിക്കുന്ന റീചാർജ്ജ് മൂന്നു മാസത്തേക്ക് ചെയ്യുന്നു. അന്താരാഷ്ട്ര നമ്പർ ഒഴികെ,  മുഴുവൻ വിളികളും സൗജന്യമാണ്, എത്രസമയം വേണമെങ്കിലും സംസാരിക്കാം. ദിവസവും 100 എസ്എംഎസ് സൗജന്യം, ദിവസവും രണ്ടു ജിബി ഡാറ്റാ ഫ്രീ ആയി കിട്ടുന്നു. അജഗജാന്തരം എന്നു പറയാവുന്ന വ്യത്യാസം!!

മുതിർന്ന പൗരന്മാർ രണ്ടുപേർ ഉള്ള വീട്ടിൽ, ആ ഒരു കാരണം കൊണ്ടുമാത്രമാണ് ഞാൻ ഇപ്പോഴും ലാൻഡ്‌ലൈൻ തുടർന്നു കൊണ്ടുപോകുന്നത്. അതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ് എന്ന സത്യം മുകളിൽ സൂചിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നുണ്ടല്ലോ. ഒരു കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ് എൻ എൽ എന്തുകൊണ്ടാണ് ഈ പകൽകൊള്ള സാധാരണ ജനങ്ങളുടെ മുകളിൽ നടത്തുന്നത്. ആരും ചോദ്യം ചെയ്യാത്തിടത്തോളം കാലം നാട്ടുകാരെ പറ്റിച്ച് കിട്ടുന്ന പണം ഖജനാവിലേക്ക് പോരട്ടെ എന്ന ചിന്താഗതിയാണോ ഈ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ഉള്ള കമ്പനി നടത്തുന്നത്?  വെറുപ്പിച്ച് വെറുപ്പിച്ച് ബിഎസ് എൻ എൽ എങ്ങിനെയും പൂട്ടിക്കെട്ടുക എന്ന ചിന്തയാണോ ഇതിന്റെ തലപ്പത്ത് ഇരിക്കുന്നവർക്ക് ഉള്ളത്? ഇതേ സേവനം നൽകുന്ന മറ്റു സ്വകാര്യ കമ്പനികളെ സഹായിക്കാൻ ഇത്രയും അന്യായം ചെയ്യാമോ!

ജോസി വർക്കി 

ചാത്തങ്കേരിൽ 

പെരുമ്പിള്ളി 682314 

 

Thursday, May 6, 2021

പകർച്ചവ്യാധികൾ പെരുകുമ്പോൾ;

 പകർച്ചവ്യാധികൾ പെരുകുമ്പോൾ;

കേരളത്തിൽ എങ്ങും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കുന്നില്ല. മൂന്നോ നാലോ പേരടങ്ങുന്ന ഒരു കുടുംബത്തിന് താമസിക്കാൻ നിർമ്മിച്ച വീടുകൾ 20 -30 തൊഴിലാളികൾക്ക് താമസിക്കുവാൻ വാടകയ്ക്ക് കൊടുക്കുന്നു! വാടക ഇനത്തിൽ കിട്ടുന്ന ലാഭത്തിനു വേണ്ടി മാത്രം ഈ വിഡ്ഢിത്തം നമ്മൾ ചെയ്യണോ? ഇത്രയധികം മനുഷ്യർ ഒരു ചെറിയ വീട്ടിൽ താമസിച്ചാൽ ഉണ്ടാകുന്ന ഗുരുതര ആരോഗ്യ -മാലിന്യ പ്രശ്നങ്ങൾക്കു നേരെ ആരോഗ്യ വകുപ്പും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും എന്തുകൊണ്ട് മൗനം ഭജിക്കുന്നു. ഇത് മനുഷ്യത്വം അല്ല വിഡ്ഢിത്തം ആണ്. അന്യസംസ്ഥാന തൊഴിലാളി ബ്രോക്കര്മാരും നിർമ്മാണ കോൺട്രാക്ടർമാരും അമിത ലാഭത്തിനു വേണ്ടിയാണ് ഇതുപോലെ ആളുകളെ ചെറിയ വീടുകളിൽ അടുക്കി അടുക്കി താമസിപ്പിക്കുന്നത്. പകർച്ചവ്യാധികൾ, സാംക്രമിക രോഗങ്ങൾ ഇവയ്‌ക്കെതിരെ നാം പടപൊരുതുമ്പോൾ ഇത്തരം അശാസ്ത്രീയ തൊഴിലാളി ക്യാമ്പുകളെക്കുറിച്ച് നാം ആശങ്ക പ്പെടേണ്ടിയിരിക്കുന്നു. അടിസ്ഥാന സൗകര്യം ഇല്ലാത്ത, ഒന്നോ രണ്ടോ കക്കൂസും രണ്ടോ മൂന്നോ മുറികളും മാത്രമുള്ള വീടുകൾ 20 -30 അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകുന്നത് നിർത്തലാക്കണം. ആരോഗ്യ വകുപ്പും പഞ്ചായത്തും അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണം. ഇത്തരം ക്യാംപുകൾ പരിശോധിച്ച് വൃത്തിയും വെടിപ്പും ശുചിത്വവും ഉറപ്പുവരുത്താൻ ഹെൽത്ത് ഇൻസ്‌പെക്ടർ മാർക്ക് സർക്കാർ നിർദ്ദേശം നൽകണം. യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് പോലീസ് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണം. ഒരു വീടിന്റെ വിസ്തൃതി തിട്ടപ്പെടുത്തി അതിനുള്ളിൽ താമസിക്കാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തണം. മതിയായ കക്കൂസ്, മറ്റ് മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തണം . ഇല്ലെങ്കിൽ എക്കാലവും കേരളം നിപ്പ, കൊറോണ, ഡെങ്കി, ചിക്കൻ ഗുനിയ പോലുള്ള സാംക്രമിക രോഗങ്ങളുടെ വിളനിലമായിരിക്കും 


ജോസി വർക്കി 

ചാത്തങ്കേരിൽ 

പെരുമ്പിള്ളി 682314 

     

Monday, May 3, 2021

ക്വാറന്റൈൻ സ്റ്റിക്കർ പതിക്കണം

 ക്വാറന്റൈൻ സ്റ്റിക്കർ:

കഴിഞ്ഞ വർഷം ഇതേകാലത്ത് നമ്മൾ കൊറോണയുടെ ആദ്യ വരവിനെ നേരിടുകയായിരുന്നു.
അന്ന് കേരളത്തിന് പുറത്തുനിന്നു വരുന്ന എല്ലാവരെയും ക്വാറന്റൈൻ ആവാൻ
നിർബന്ധിച്ചിരുന്നു. (പോസിറ്റീവ് അല്ല!!) പഞ്ചായത്തുകൾ ഇങ്ങിനെ വീടുകളിൽ
ക്വാറന്റൈൻ ആകുന്ന വീടുകളിൽ ഒരു ചുവന്ന സ്റ്റിക്കർ പതിച്ച് മുന്നറിയിപ്പ്
നൽകിയിരുന്നു.
എന്നാൽ പിന്നീട് ഇങ്ങിനെ സ്റ്റിക്കർ പതിക്കുന്നത് സാമൂഹ്യ വിവേചനം
ആണെന്ന് കാണിച്ച് ചിലർ കോടതിയെ സമീപിക്കുകയും ഇങ്ങനെ സ്റ്റിക്കർ
പതിക്കുന്നത് നിർത്തലാക്കുകയും ചെയ്തു. ക്വാറന്റൈൻ വാസത്തിൽ ആയിരിക്കുന്ന
(കേരളത്തിന് പുറത്തു നിന്നും വന്ന) ആളുകൾക്കും കുടുംബത്തിനും ഇത്തരം
സ്റ്റിക്കർ പതിക്കൽ തീർച്ചയായും ഒരു മാനസീക, സാമൂഹിക പ്രയാസം
ഉണ്ടാകുന്നുണ്ട് എന്നത് സത്യാവസ്ഥ തന്നെയാണ്.
എന്നാൽ ഇന്നത്തെ അവസ്ഥ ഇതല്ല. ദിവസവും 30 -35 ആയിരം ആളുകൾ കോവിഡ്
പോസിറ്റീവ് ആകുന്നു. അവർ ക്വാറന്റൈൻ ആകുന്നത് സ്വന്തം വീടുകളിൽ
തന്നെയാണ്, പൊതു ക്വാറന്റൈൻ സൗകര്യങ്ങൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്
കുറവാണ്.
പോസിറ്റീവ് ആകുന്ന ആളുകൾ സ്വയം സന്നദ്ധരായി അവരവരുടെ വീടുകൾക്ക് മുൻപിൽ
(ചുവപ്പ്)  ക്വാറന്റൈൻ സ്റ്റിക്കർ പ്രദർശിപ്പിക്കാൻ തയ്യാറായാൽ അതൊരു
വലിയ സാമൂഹിക നന്മ ആകും. ഇത് സാമൂഹിക വ്യാപനം കൂടാതെ നിയന്ത്രിക്കാൻ
വലിയൊരു മുന്നേറ്റമാകും. കേരളം മാതൃകയാകണം, "സന്ദർശകർ അനുവദനീയമല്ല; ഈ
വീട്ടിൽ കോവിഡ് പോസിറ്റീവ് ഉണ്ട്" എന്ന് സ്വയം പരസ്യപ്പെടുത്തുന്നതിൽ
ലജ്ജിക്കേണ്ടതില്ല. മാത്രവുമല്ല, നമ്മുടെ നാടിനു വേണ്ടി രാജ്യത്തിന്
വേണ്ടി ഇങ്ങനെ ഒരു ത്യാഗം ചെയ്യുന്നതിൽ അഭിമാനിക്കാനും സാധിക്കും.
-----
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314

Saturday, April 24, 2021

വാക്സിൻ ഉന്തും തള്ളും:

 വാക്സിൻ ഉന്തും തള്ളും:

ഇപ്പോൾ വാക്സിൻ സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും വലിയ തോതിൽ ഉന്തും തള്ളും നടത്തി കൊണ്ടിരിക്കുകയാണല്ലോ.
എത്ര വലിയ മഹാമാരി വന്നാലും മതപരമായ, രാഷ്ട്രീയ പരമായ ചെളിവാരി എറിയുന്നത് മനുഷ്യ സഹജമാണ് എന്നു മനസ്സിലാക്കാം. സ്വന്തം മതത്തെയും രാഷ്ട്രീയ പാർട്ടിയെയും അന്ധമായി വിശ്വസിക്കുന്ന ചില അണികൾ ഇപ്പോൾ തെരുവിൽ തല്ലി മരിക്കുന്നതിന് പകരം, സാമൂഹ്യ മാധ്യമങ്ങൾ വഴി പരസ്പരം പഴിചാരിയും തേജോവധം ചെയ്തും രസിക്കുന്നു!
എന്നാൽ ഞാൻ  ഇവിടെ കുറിക്കാൻ ഉദ്ദേശിക്കുന്നത് കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ എല്ലാ ജില്ലകളിലും കാണുന്ന വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട ഉന്തും തള്ളും കാഴ്ചകളെ കുറിച്ചാണ്. സിനിമ റിലീസിനെ വെല്ലുന്ന തിക്കും തിരക്കും ബഹളവും ആണ് നമ്മുടെ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളിൽ ഈ ദിവസങ്ങളിൽ കണ്ടത്.
തീർച്ചയായും ഒഴിവാക്കേണ്ട /ഒഴിവാക്കാമായിരുന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ ആണ് നമ്മുടെ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ നടക്കുന്നത്. കേരളം പോലെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഉയർന്നു നിൽക്കുന്ന ഒരു ദേശത്തിന് നാണക്കേടാണ് ഈ ബഹളങ്ങൾ.
ചിലയാഥാർഥ്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്,
1) കോവിഡ് വാക്സിന് ക്ഷാമമുണ്ട്, അത് എല്ലാ ജനങ്ങളിലും എത്തിക്കുക ശ്രമകരമായ ഒരു വലിയ യജ്ഞമാണ്. പൊതുജനം സഹകരിച്ചാൽ മാത്രമേ വാക്സിൻ വിതരണം നല്ല രീതിയിൽ നടത്താൻ കഴിയൂ
2) ഇന്ത്യയിൽ ഇതുവരെ രണ്ടുഡോസും എടുത്തവർ  കേവലം 1 % വും ഒരു ഡോസെങ്കിലും എടുത്തവർ 8 % മാത്രമാണ്. കുറഞ്ഞത് 6 മാസം എങ്കിലും എടുക്കും നമ്മുടെ പകുതി ലക്ഷ്യം എങ്കിലും  കൈവരിക്കാൻ
3) ഇതിനിടയിൽ ആണ് 18 വയസ്സിനു മുകളിൽ ഉള്ള എല്ലാവര്ക്കും അടുത്ത ആഴ്ച്ച മുതൽ വാക്സിൻ കൊടുക്കും എന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണിത്. ഇനിയും തിക്കും തിരക്കും കൂടുകയും കയ്യൂക്കുള്ളവൻ കാര്യക്കാരൻ (പണം, പിടിപാട്) എന്ന രീതിയിൽ കാര്യങ്ങൾ പോകും
4)വാക്സിൻ ഇറങ്ങിയ സന്ദർഭത്തിൽ പറഞ്ഞ വാചകങ്ങൾ ഓർമ്മിപ്പിക്കുകയാണ് - മുതിർന്ന പൗരന്മാർക്കും, രോഗികൾക്കിടയിൽ പ്രവർത്തിക്കേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകർക്കും മാറ്റ് ഗൗരവ രോഗങ്ങൾ ഉള്ള വർക്കും മുൻഗണന നൽകണം  (ഹൃദ്രോഗം, കിഡ്‌നി, കരൾ രോഗങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ, രക്തസമ്മർദ്ദം, പ്രമേഹം  മുതലാവ)
5) ആരോഗ്യമുള്ള ചെറുപ്പക്കാർ (ഗൗരവ രോഗങ്ങൾക്ക് ചികിത്സ എടുക്കാത്ത) സ്വയം മാറി നിന്ന് മുൻഗണനാ വിഭാഗങ്ങൾക്ക് തിരക്കില്ലാത്ത വാക്സിനേഷൻ സ്വീകരിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണം
6 ) ഒരു കാരണ വശാലും വാക്സിനേഷൻ കേന്ദ്രങ്ങൾ ഉത്സവ പറമ്പ് പോലെ ആകരുത്. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ വേണം വിതരണം നടത്താൻ
7) മുതിർന്ന പൗരന്മാരെ വലയ്ക്കരുത്, വളരെ നേരം ക്യുവിൽ നിർത്തിയും വെയിലത്ത് നിർത്തിയും ഇരിപ്പിടം കൊടുക്കാതെയും പ്രായാധിക്യമുള്ള 70 തും 80 തും വയസ്സ് പ്രായമുള്ള നമ്മുടെ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും പീഡിപ്പിക്കുന്നത് കേരളത്തിന് ഭൂഷണമല്ല
8) ബീവറേജസ് മദ്യവിതരണത്തിനു ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ /ആപ്പ് ഇവിടെ ഉപയോഗിക്കാൻ പറ്റുമോ എന്ന് പരിശോധിക്കണം. അല്ലെങ്കിൽ അതുപോലെ ഒരു ആപ്പ് ഉണ്ടാക്കാൻ മണിക്കൂറുകൾ മതി
9) നിസ്സാരമായി ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ /ആശാ വർക്കർ ഒരു ഫോണും 100 പേജിന്റെ നോട്ട് ബുക്കും ആയി ഇരുന്നാൽ പേരും ഫോൺ നമ്പറും രേഖപ്പെടുത്തി സമയക്രമം കൊടുത്ത് ഈ തിരക്ക് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നു
10) ഒരു മണിക്കൂറിൽ പത്തോ ഇരുപതോ പേർക്ക് മാത്രം സമയം കൊടുക്കാമല്ലോ, ജീവനക്കാരുടെ എണ്ണം അനുസരിച്ച്. രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണി വരെ ഇതുപോലെ സമയക്രമം കൊടുത്താൽ ഏതു തിരക്കും നിസ്സാരമായി നിയന്ത്രിക്കാം.
11) കേന്ദ്ര സർക്കാർ ഓൺലൈൻ പണമിടപാടുകൾക്ക് 5 % എങ്കിലും റീവാർഡ് /റീഫണ്ട് കൊടുത്ത് ബാങ്കുകൾ മറ്റു ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ നികുതി പിരിവ്, ഫീസ് അടക്കൽ മുതലായവ ഓൺലൈൻ ഇടപാട് പ്രോത്സാഹിപ്പിക്കണം. പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കണം 
12) സംസ്ഥാന സർക്കാർ റേഷൻ കട, മദ്യ വില്പന കേന്ദ്രങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കണം. (ചില ദിവസങ്ങളിൽ കൂട്ട തിരക്ക് മറ്റു ദിവസങ്ങളിൽ കാലിയായ അവസ്ഥ ഈ ഇടങ്ങളിൽ കാണുന്നുണ്ട്)  പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കണം 

ഇന്ത്യയിൽ 1 % എന്ന കണക്ക് 50 % എങ്കിലും ആകണമെങ്കിൽ ആറുമാസം മുതൽ ഒരു വർഷം വരെ എടുത്തേക്കാം . ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ സ്വയം മാറി നിന്ന് മുൻഗണന വിഭാഗത്തിൽ വരുന്ന കൊറോണ ബാധിച്ചാൽ മാരകമാകാൻ സാധ്യതയുള്ള മറ്റു സഹജീവികൾക്ക് അവസരം കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
   
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314

Friday, January 1, 2021

പഞ്ചായത്ത് മെംബർ ആയാൽ എന്ത് ഗുണം?

 

ശരിക്കും ജനസേവനം ലക്ഷ്യമാക്കി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച എത്ര ശതമാനം ആളുകൾ കാണും?

കിട്ടുന്ന തുച്ഛമായ ഹണറേരിയം മാത്രം കൊണ്ട് ഒരു പഞ്ചായത്ത് മെമ്പർ ക്ക് ജീവിക്കാൻ പറ്റുമോ? കുടുംബം പുലർത്താൻ കഴിയുമോ?

പെൻഷൻ കിട്ടുന്നവരും, വാടക കിട്ടുന്ന വരും, തറവാട് സ്വത്ത് ഉള്ളവരും മാത്രം മെമ്പർ ആയാൽ മതിയോ?

പദ്ധ തി കളിൽ കയ്യിട്ടുവാരി പാർട്ടിക്കും സ്വന്തം പോക്കറ്റിൽ ലും വരുമാനം കണ്ടെ ത്താൻ കഴിവുള്ള ആളുകളെ ആണോ രാജ്യം/സമൂഹം പ്രതീക്ഷിക്കുന്നത്?

എൻ്റെ അഭിപ്രായം:

30 വയസിനുള്ളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് അംഗമായി 5 വർഷം പ്രവർത്തിക്കുന്ന യുവാക്കൾക്ക് പി. എസ്സ്. സി പരീക്ഷയിൽ ഗ്രേസ് മാർക്ക് കൊടുക്കണം. രണ്ടു ഗുണം ഉണ്ട്, യുവാക്കൾ കൂടുതൽ ആയി പഞ്ചായത്തീരാജ് ഗ്രമസേവന രംഗത്ത് എത്തും. പൊതുജന സമ്പർക്ക പരിചയവും പരിജ്ഞാനവും ഉള്ള ഉദ്യോഗാർത്ഥി കളെ പി എസ്സ് സി ക്കു കിട്ടും, സെക്രട്ടറിയേറ്റ്, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ നല്ല പങ്കു വഹിക്കാൻ ഈ ബ്യൂറോ ക്രസി ക്ക് കഴിയും.👍

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html