പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Tuesday, May 30, 2023

എന്റെ തൊഴിൽ അഭിമാനം പദ്ധതി:

എന്റെ തൊഴിൽ അഭിമാനം പദ്ധതി: 


നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന തൊഴിലുറപ്പ് പദ്ധതിയെക്കാൾ ശ്രദ്ധ കൊടുക്കേണ്ട ഒരു മേഖലയാണ് 60 വയസ്സ് കഴിഞ്ഞിട്ടും സ്വന്തം കുലത്തൊഴിൽ സംരക്ഷിച്ചു, അഭിമാനത്തോടെ കാർഷിക - കാർഷികേതര ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തി ജീവിക്കുന്ന ഒരു പറ്റം മുതിർന്ന പൗരന്മാരുടെ അവസ്ഥ. ആരുടെ മുൻപിലും കൈനീട്ടാതെ രാവിലെ മുതൽ സ്വന്തം തൊഴിലിൽ അവർ സജീവമാകുന്നു. ഉദാഹരണമായി എന്റെ നാട് വേമ്പനാട്ട് കായലിന് അടുത്താണ്, ഏകദേശം പത്തോളം ഫിഷ് ലാൻഡിംഗ് സെന്ററുകൾ ഈ മേഖലയിൽ ഉണ്ട്. ദിവസവും ഇവിടുത്തെ മൽസ്യ മാർക്കറ്റുകളിൽ നിന്നും മീൻ വാങ്ങി തലച്ചുമടായി വീട് വീടാന്തരം കയറിയിറങ്ങി കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചു മീൻ വില്പന നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും 60 -70 വയസ്സ് പ്രായമുള്ളവരാണ്. ഒരു ദിവസം ശരാശരി 20 കിമി എങ്കിലും നടന്നു മീൻ വില്പന നടത്തുന്ന ഇവർക്ക് സർക്കാർ എന്ത് പ്രോത്സാഹനം ആണ് കൊടുക്കുന്നത്. അവരുടെ ആരോഗ്യരക്ഷയ്ക്കും ചികിത്സയ്ക്കും മുന്തിയ പരിഗണന നല്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിൽ തൊഴിലില്ലായ്മ വേതനം അല്ല കൊടുക്കേണ്ടത്. ഇതുപോലെ ജീവിതാന്ത്യം വരെ ജോലി ചെയ്യുന്ന, അധ്വാനിക്കുന്ന മനുഷ്യർക്ക് അർഹമായ പരിഗണന കൊടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവരെ ആദരിക്കാൻ തയ്യാറാവണം. അവർക്ക് ഈ സായംകാലത്ത് ജീവിതം ആസ്വദിക്കാൻ ഉതകുന്ന വിനോദ


പരിപാടികൾ (വിനോദയാത്ര, പ്രതിമാസ കൂടിച്ചേരലുകൾ, സൽക്കാരങ്ങൾ ...) പദ്ധതികളിൽ ഉൾപ്പെടുത്തണം. ജോലി ചെയ്യാൻ കഴിയാത്ത സമയങ്ങളിൽ (മഴമൂലം, അനാരോഗ്യം മൂലം) സാമ്പത്തീക സഹായം ദിനബത്തയായി കൊടുക്കണം. മൽസ്യത്തൊഴിലാളികൾ മാത്രമല്ല കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ തൊഴിലുകൾ ജീവിതാന്ത്യം വരെ ചെയ്ത് അഭിമാനത്തോടെ ജീവിക്കുന്ന മനുഷ്യരെ ആദരിക്കാൻ അംഗീകരിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ പ്രത്യേക പരിപാടികൾ തയ്യാറാക്കണം. കാരണം അവർ വരും തലമുറയ്ക്ക് മാതൃകകളാണ്.

ജോസി വർക്കി 

മുളന്തുരുത്തി    


സ്‌കൂൾ തുറക്കുമ്പോൾ :

സ്‌കൂൾ തുറക്കുമ്പോൾ :

കേരളത്തിൽ പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ ഒരു സംശയം ബാക്കിയുണ്ട്. കേരളത്തിൽ നിലവിൽ എത്ര സ്‌കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട്? കാസർഗോഡ് ജില്ലയിൽ മാത്രം നൂറോളം സ്‌കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി വാർത്തകളിൽ കണ്ടു. എങ്കിൽ സംസ്ഥാനത്ത് എത്ര സ്‌കൂളുകൾ യാതൊരു ബോർഡിന്റെയും അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്നുണ്ടാവും. എന്തുകൊണ്ട് സർക്കാരുകൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. എത്രയോ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സ്‌കൂളിന് അംഗീകാരം ഇല്ല എന്ന യാഥാർഥ്യം അറിയാതെ ഈ സ്കൂളുകളിലേക്ക് അയക്കുന്നു. അടച്ചു പൂട്ടാൻ സർക്കാരിന് സാധിക്കുന്നില്ല എങ്കിൽ, ഇത്തരം സ്‌കൂളുകൾക്ക് മുന്നിൽ അംഗീകാരമില്ല എന്ന ബോർഡ് തൂക്കാൻ നിർദ്ദേശിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശക്തമായി ഇടപെടണം. സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും ഉയർന്നു നിൽക്കുന്ന നമ്മുടെ സംസ്ഥാനത്തിന് ഈ സ്‌കൂളുകൾ അപമാനമാണ്. സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കി സർക്കാർ ശമ്പളം കൊടുക്കുന്ന പൊതുവിദ്യാലയങ്ങൾ പത്താം ക്‌ളാസ്സുവരെ കുട്ടികളെ കിട്ടാതെ വിഷമിക്കുന്ന ഇക്കാലത്ത് എന്തിന്റെ പേരിൽ ആയാലും അനധികൃത സ്‌കൂളുകൾ നടത്തികൊണ്ടുപോകുവാൻ അനുവദിച്ചുകൂടാ.



ജോസി വർക്കി 

ചാത്തങ്കേരിൽ 

പെരുമ്പിള്ളി 

Thursday, January 12, 2023

സൗജന്യം ആരുടെയും ഔദാര്യമല്ല!!


സൗജന്യം ആരുടെയും ഔദാര്യമല്ല!!

ഫ്രീബീസ് (സൗജന്യമായി നല്കപ്പെടുന്നവ) ഇന്ന് ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്നു. കിറ്റ് (കേരളം), പണം (തമിഴ് നാട്) വൈദ്യുതി,വെള്ളം (ഡൽഹി), മുതലായ ഫ്രീബീസ് സമ്പന്ന ദരിദ്ര ഭേദമന്യേ എല്ലാവര്ക്കും (സാമ്പത്തീകമായി ഉന്നത ശ്രേണിയിൽ ഉള്ളവർക്കും ഏറ്റവും താഴെ തട്ടിൽ ഉള്ളവർക്കും) ഒരുപോലെ കൊടുക്കുന്നത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. പൊതു ഖജനാവിൽ നിന്നും ജനങ്ങളുടെ പണം എടുത്ത് ദൂർത്തടിച്ച്, പൊതുജനത്തെ പ്രീതിപ്പെടുത്തി വോട്ടു നേടി വീണ്ടും വീണ്ടും അധികാരത്തിൽ വരുന്ന തന്ത്രമാണ് മേൽ പറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരും അവലംബിച്ചു പോരുന്നത്. ജനങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം ഇതുവഴി പെട്ടിയിലാക്കാൻ കുറച്ചു കാലം എങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് കഴിയും, എന്നാൽ ഇത് ജനാധിപത്യ ഭാരതത്തിന് വളരെ ദോഷം ചെയ്യും. കിഴക്കമ്പലത്ത് നടക്കുന്ന ഫ്രീബീസ് രാഷ്ട്രീയത്തെ കുറ്റം പറയുന്നവർ പോലും ഈ മാർഗ്ഗം ഒളിഞ്ഞും തെളിഞ്ഞും പിന്തുടരുന്നു.

സത്യത്തിൽ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും അല്ലെങ്കിൽ കടം എടുത്ത് കൊടുക്കുന്ന സൗജന്യങ്ങൾ ഓരോ സർക്കാരും (രാഷ്ട്രീയ പാർട്ടികളും) അവരവരുടെ പോക്കറ്റിൽ നിന്നും എടുത്തു കൊടുക്കുന്നതുപോലെ ആണ് പ്രഖ്യാപനം നടത്തുന്നത്, പോസ്റ്റർ ഉണ്ടാക്കുന്നത്, ഫ്ളക്സ് വയ്ക്കുന്നത്!!
വിദ്യാഭ്യാസം, ആരോഗ്യരക്ഷ ഇവയൊക്കെ സൗജന്യമായി നൽകുന്നു എന്നുപറഞ്ഞു വീമ്പിളക്കുന്ന നേതാക്കൾ ഓർക്കുക, ഇത് ജനങ്ങളുടെ പണമാണ്. 100 രൂപ നികുതിയായി അടയ്ക്കുമ്പോൾ അതിൽ 50 രൂപ പോലും തിരികെ വികസന പദ്ധതികൾക്കായി ജനങ്ങളിലേക്ക് എത്തുന്നില്ല. 1985  ഇൽ അന്നത്തെ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി ഒരു പൊതുവേദിയിൽ പ്രസംഗിക്കവേ പറഞ്ഞത് 100 ചെലോവോഴിക്കുമ്പോൾ 15 രൂപ മാത്രമേ ജനങ്ങളിലേക്ക് എത്തുന്നുള്ളൂ എന്നാണ്. ഇതാണ് പരമ സത്യം. സർക്കാർ സ്‌കൂളുകളും ആശുപത്രികളും നടത്തുമ്പോൾ ഇതാണ് സംഭവിക്കുന്നത്. പറയുന്നത് എല്ലാം സൗജന്യം ആയി കൊടുക്കുന്നു എന്നും!
സൗജന്യ സഹായങ്ങൾ പൗരന്മാരുടെ സാമ്പത്തീക പിന്നോക്കാവസ്ഥ നോക്കി നൽകുക എന്നതാണ് സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ക്ഷേമപദ്ധതി. അല്ലാത്തപക്ഷം സമൂഹത്തിൽ എക്കാലവും സാമ്പത്തികാസമത്വം നിലനില്കും.  വോട്ട് മുന്നിൽ കണ്ടുകൊണ്ട് സൗജന്യങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ പൊതുജനം ഒന്നോർക്കുക, ഇവിടെ തങ്ങളാണ് ഇരയാക്കപ്പെടുന്നത്.

ജോസി വർക്കി
മുളന്തുരുത്തി      
 

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html