പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label kerala model. Show all posts
Showing posts with label kerala model. Show all posts

Tuesday, May 30, 2023

എന്റെ തൊഴിൽ അഭിമാനം പദ്ധതി:

എന്റെ തൊഴിൽ അഭിമാനം പദ്ധതി: 


നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന തൊഴിലുറപ്പ് പദ്ധതിയെക്കാൾ ശ്രദ്ധ കൊടുക്കേണ്ട ഒരു മേഖലയാണ് 60 വയസ്സ് കഴിഞ്ഞിട്ടും സ്വന്തം കുലത്തൊഴിൽ സംരക്ഷിച്ചു, അഭിമാനത്തോടെ കാർഷിക - കാർഷികേതര ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തി ജീവിക്കുന്ന ഒരു പറ്റം മുതിർന്ന പൗരന്മാരുടെ അവസ്ഥ. ആരുടെ മുൻപിലും കൈനീട്ടാതെ രാവിലെ മുതൽ സ്വന്തം തൊഴിലിൽ അവർ സജീവമാകുന്നു. ഉദാഹരണമായി എന്റെ നാട് വേമ്പനാട്ട് കായലിന് അടുത്താണ്, ഏകദേശം പത്തോളം ഫിഷ് ലാൻഡിംഗ് സെന്ററുകൾ ഈ മേഖലയിൽ ഉണ്ട്. ദിവസവും ഇവിടുത്തെ മൽസ്യ മാർക്കറ്റുകളിൽ നിന്നും മീൻ വാങ്ങി തലച്ചുമടായി വീട് വീടാന്തരം കയറിയിറങ്ങി കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ചു മീൻ വില്പന നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗവും 60 -70 വയസ്സ് പ്രായമുള്ളവരാണ്. ഒരു ദിവസം ശരാശരി 20 കിമി എങ്കിലും നടന്നു മീൻ വില്പന നടത്തുന്ന ഇവർക്ക് സർക്കാർ എന്ത് പ്രോത്സാഹനം ആണ് കൊടുക്കുന്നത്. അവരുടെ ആരോഗ്യരക്ഷയ്ക്കും ചികിത്സയ്ക്കും മുന്തിയ പരിഗണന നല്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിൽ തൊഴിലില്ലായ്മ വേതനം അല്ല കൊടുക്കേണ്ടത്. ഇതുപോലെ ജീവിതാന്ത്യം വരെ ജോലി ചെയ്യുന്ന, അധ്വാനിക്കുന്ന മനുഷ്യർക്ക് അർഹമായ പരിഗണന കൊടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇവരെ ആദരിക്കാൻ തയ്യാറാവണം. അവർക്ക് ഈ സായംകാലത്ത് ജീവിതം ആസ്വദിക്കാൻ ഉതകുന്ന വിനോദ


പരിപാടികൾ (വിനോദയാത്ര, പ്രതിമാസ കൂടിച്ചേരലുകൾ, സൽക്കാരങ്ങൾ ...) പദ്ധതികളിൽ ഉൾപ്പെടുത്തണം. ജോലി ചെയ്യാൻ കഴിയാത്ത സമയങ്ങളിൽ (മഴമൂലം, അനാരോഗ്യം മൂലം) സാമ്പത്തീക സഹായം ദിനബത്തയായി കൊടുക്കണം. മൽസ്യത്തൊഴിലാളികൾ മാത്രമല്ല കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ തൊഴിലുകൾ ജീവിതാന്ത്യം വരെ ചെയ്ത് അഭിമാനത്തോടെ ജീവിക്കുന്ന മനുഷ്യരെ ആദരിക്കാൻ അംഗീകരിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ പ്രത്യേക പരിപാടികൾ തയ്യാറാക്കണം. കാരണം അവർ വരും തലമുറയ്ക്ക് മാതൃകകളാണ്.

ജോസി വർക്കി 

മുളന്തുരുത്തി    


സ്‌കൂൾ തുറക്കുമ്പോൾ :

സ്‌കൂൾ തുറക്കുമ്പോൾ :

കേരളത്തിൽ പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ ഒരു സംശയം ബാക്കിയുണ്ട്. കേരളത്തിൽ നിലവിൽ എത്ര സ്‌കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട്? കാസർഗോഡ് ജില്ലയിൽ മാത്രം നൂറോളം സ്‌കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നതായി വാർത്തകളിൽ കണ്ടു. എങ്കിൽ സംസ്ഥാനത്ത് എത്ര സ്‌കൂളുകൾ യാതൊരു ബോർഡിന്റെയും അംഗീകാരം ഇല്ലാതെ പ്രവർത്തിക്കുന്നുണ്ടാവും. എന്തുകൊണ്ട് സർക്കാരുകൾ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. എത്രയോ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ സ്‌കൂളിന് അംഗീകാരം ഇല്ല എന്ന യാഥാർഥ്യം അറിയാതെ ഈ സ്കൂളുകളിലേക്ക് അയക്കുന്നു. അടച്ചു പൂട്ടാൻ സർക്കാരിന് സാധിക്കുന്നില്ല എങ്കിൽ, ഇത്തരം സ്‌കൂളുകൾക്ക് മുന്നിൽ അംഗീകാരമില്ല എന്ന ബോർഡ് തൂക്കാൻ നിർദ്ദേശിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ശക്തമായി ഇടപെടണം. സാക്ഷരതയിലും വിദ്യാഭ്യാസ രംഗത്തും ഉയർന്നു നിൽക്കുന്ന നമ്മുടെ സംസ്ഥാനത്തിന് ഈ സ്‌കൂളുകൾ അപമാനമാണ്. സർക്കാർ ഖജനാവിൽ നിന്നും പണം മുടക്കി സർക്കാർ ശമ്പളം കൊടുക്കുന്ന പൊതുവിദ്യാലയങ്ങൾ പത്താം ക്‌ളാസ്സുവരെ കുട്ടികളെ കിട്ടാതെ വിഷമിക്കുന്ന ഇക്കാലത്ത് എന്തിന്റെ പേരിൽ ആയാലും അനധികൃത സ്‌കൂളുകൾ നടത്തികൊണ്ടുപോകുവാൻ അനുവദിച്ചുകൂടാ.



ജോസി വർക്കി 

ചാത്തങ്കേരിൽ 

പെരുമ്പിള്ളി 

Thursday, January 12, 2023

സൗജന്യം ആരുടെയും ഔദാര്യമല്ല!!


സൗജന്യം ആരുടെയും ഔദാര്യമല്ല!!

ഫ്രീബീസ് (സൗജന്യമായി നല്കപ്പെടുന്നവ) ഇന്ന് ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്നു. കിറ്റ് (കേരളം), പണം (തമിഴ് നാട്) വൈദ്യുതി,വെള്ളം (ഡൽഹി), മുതലായ ഫ്രീബീസ് സമ്പന്ന ദരിദ്ര ഭേദമന്യേ എല്ലാവര്ക്കും (സാമ്പത്തീകമായി ഉന്നത ശ്രേണിയിൽ ഉള്ളവർക്കും ഏറ്റവും താഴെ തട്ടിൽ ഉള്ളവർക്കും) ഒരുപോലെ കൊടുക്കുന്നത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. പൊതു ഖജനാവിൽ നിന്നും ജനങ്ങളുടെ പണം എടുത്ത് ദൂർത്തടിച്ച്, പൊതുജനത്തെ പ്രീതിപ്പെടുത്തി വോട്ടു നേടി വീണ്ടും വീണ്ടും അധികാരത്തിൽ വരുന്ന തന്ത്രമാണ് മേൽ പറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരും അവലംബിച്ചു പോരുന്നത്. ജനങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം ഇതുവഴി പെട്ടിയിലാക്കാൻ കുറച്ചു കാലം എങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് കഴിയും, എന്നാൽ ഇത് ജനാധിപത്യ ഭാരതത്തിന് വളരെ ദോഷം ചെയ്യും. കിഴക്കമ്പലത്ത് നടക്കുന്ന ഫ്രീബീസ് രാഷ്ട്രീയത്തെ കുറ്റം പറയുന്നവർ പോലും ഈ മാർഗ്ഗം ഒളിഞ്ഞും തെളിഞ്ഞും പിന്തുടരുന്നു.

സത്യത്തിൽ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും അല്ലെങ്കിൽ കടം എടുത്ത് കൊടുക്കുന്ന സൗജന്യങ്ങൾ ഓരോ സർക്കാരും (രാഷ്ട്രീയ പാർട്ടികളും) അവരവരുടെ പോക്കറ്റിൽ നിന്നും എടുത്തു കൊടുക്കുന്നതുപോലെ ആണ് പ്രഖ്യാപനം നടത്തുന്നത്, പോസ്റ്റർ ഉണ്ടാക്കുന്നത്, ഫ്ളക്സ് വയ്ക്കുന്നത്!!
വിദ്യാഭ്യാസം, ആരോഗ്യരക്ഷ ഇവയൊക്കെ സൗജന്യമായി നൽകുന്നു എന്നുപറഞ്ഞു വീമ്പിളക്കുന്ന നേതാക്കൾ ഓർക്കുക, ഇത് ജനങ്ങളുടെ പണമാണ്. 100 രൂപ നികുതിയായി അടയ്ക്കുമ്പോൾ അതിൽ 50 രൂപ പോലും തിരികെ വികസന പദ്ധതികൾക്കായി ജനങ്ങളിലേക്ക് എത്തുന്നില്ല. 1985  ഇൽ അന്നത്തെ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി ഒരു പൊതുവേദിയിൽ പ്രസംഗിക്കവേ പറഞ്ഞത് 100 ചെലോവോഴിക്കുമ്പോൾ 15 രൂപ മാത്രമേ ജനങ്ങളിലേക്ക് എത്തുന്നുള്ളൂ എന്നാണ്. ഇതാണ് പരമ സത്യം. സർക്കാർ സ്‌കൂളുകളും ആശുപത്രികളും നടത്തുമ്പോൾ ഇതാണ് സംഭവിക്കുന്നത്. പറയുന്നത് എല്ലാം സൗജന്യം ആയി കൊടുക്കുന്നു എന്നും!
സൗജന്യ സഹായങ്ങൾ പൗരന്മാരുടെ സാമ്പത്തീക പിന്നോക്കാവസ്ഥ നോക്കി നൽകുക എന്നതാണ് സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ക്ഷേമപദ്ധതി. അല്ലാത്തപക്ഷം സമൂഹത്തിൽ എക്കാലവും സാമ്പത്തികാസമത്വം നിലനില്കും.  വോട്ട് മുന്നിൽ കണ്ടുകൊണ്ട് സൗജന്യങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ പൊതുജനം ഒന്നോർക്കുക, ഇവിടെ തങ്ങളാണ് ഇരയാക്കപ്പെടുന്നത്.

ജോസി വർക്കി
മുളന്തുരുത്തി      
 

Thursday, November 17, 2022

മുതിർന്ന പൗരന്മാരുടെ ക്ഷേമം

മുതിർന്ന പൗരന്മാരുടെ ക്ഷേമം: 
ഇന്ത്യയിൽ ഭരണഘടനാ പ്രകാരം മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം 2007 ഇൽ പാസാക്കിയതാണ്. നമ്മൾ എല്ലാവർഷവും വയോജനദിനം ഗംഭീരമായി ആചരിക്കുന്നു, ആഘോഷിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രേഖയിലും വയോജന സംരക്ഷണം ഒരു പ്രധാന അജണ്ടയാണ്. എന്നാൽ ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ യഥാർത്ഥത്തിലുള്ള അവസ്ഥയെന്താണ്? സംരക്ഷണവും ക്ഷേമവും പോയിട്ട് അല്പം കരുണ കാണിക്കാൻ സർക്കാരുകൾ എന്തുകൊണ്ട് തയ്യാറാകുന്നില്ല? 60 വയസ്സ് കഴിഞ്ഞാൽ മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ ലഭ്യമാക്കണം എന്നാണ് നിയമം. 60 പോയിട്ട് 70 വയസ്സ് കഴിഞ്ഞാൽ എങ്കിലും അല്പം കരുതൽ വയോജനങ്ങളോട് കാണിക്കേണ്ടേ? 60, 70, 80 എന്നിങ്ങനെ ഓരോ നാഴികക്കല്ലുകൾ വച്ച് പ്രായം കൂടുതോറും കൂടുതൽ കരുതൽ, ക്ഷേമ പദ്ധതികൾ, പെൻഷൻ, ആനുകൂല്യങ്ങൾ കിട്ടുന്ന രീതിയിൽ സർക്കാർ സംവിധാനം ഒരുക്കിയാൽ സമൂഹത്തിന് വയോജനങ്ങളോടുള്ള കാഴ്ചപ്പാട് പാടെ മാറും. വയോജനങ്ങളെ സംരക്ഷിക്കാൻ ആരുമില്ലാത്ത വഴിയിൽ ഉപേക്ഷിക്കുന്ന വാർത്തകൾ ഇല്ലാതാകും. 60 കഴിഞ്ഞവർക്ക് 3000 പെൻഷൻ 70 കഴിഞ്ഞവർക്ക് 5000 പെൻഷൻ 80 കഴിഞ്ഞവർക്ക് 10000 പെൻഷൻ എന്ന നിലയിൽ, ഓരോ മാസവും ഉറപ്പാക്കാൻ വലിയ ബാധ്യതയില്ലാത്ത സർക്കാരുകൾക്ക് സാധിക്കും. (മറ്റു പെൻഷൻ ഇല്ലാത്തവർക്ക് എങ്കിലും)  

എന്നാൽ നിലവിലെ സ്ഥിതി വളരെ മോശമാണ്. സർക്കാർ ആശുപതികളിൽ ഒപി ടിക്കറ്റ് പോലും ഫ്രീ അല്ല!! അവർക്ക് മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ സാധിക്കില്ല, ഒരു അംഗീകൃത ബാങ്കിൽ നിന്നും സഹകരണ സംഘത്തിൽ നിന്നും ലോൺ എടുക്കാൻ സാധിക്കില്ല, പ്രായാധിക്യത്താൽ പലർക്കും ജോലി ചെയ്യാനോ വരുമാനം കണ്ടെത്താനോ സാധിക്കില്ല. എന്നാൽ മരിക്കുന്നതുവരെ എല്ലാ വയോജനങ്ങളും അവർ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന സാധങ്ങൾക്ക് സേവനങ്ങൾക്ക് നികുതി സർക്കാർ ഖജനാവിലേക്ക് നൽകിക്കൊണ്ടിരിക്കുന്നു!! ഒരു ജീവിതകാലം മുഴുവൻ അധ്വാനിക്കുകയും നാടിനുവേണ്ടി രാജ്യത്തിനു വേണ്ടി കുടുംബത്തിന് വേണ്ടി വിയർപ്പൊഴുക്കുകയും ചെയ്ത മുതിർന്ന പൗരന്മാർക്ക് നീതി ലഭ്യമാക്കാൻ സമൂഹവും സർക്കാരുകളും ബാധ്യസ്ഥരാണ്. വയോജന സംരക്ഷണം ഉറപ്പു വരുത്താത്ത ഒരു സമൂഹവും പുരോഗതി കൈവരിച്ചതായി അഭിമാനിക്കാൻ കഴിയില്ല.
-------
ജോസി വർക്കി
മുളന്തുരുത്തി 
Jossy Varkey
(0091) 98477 32042
 

Wednesday, October 26, 2022

നരബലി 0.2

 നരബലി

ഇപ്പോൾ കേരളത്തിൽ നരബലി ആണല്ലോ ട്രെൻഡ്!! എന്നാൽ ആരും ശ്രദ്ദിക്കാതെ പോകുന്ന നരബലി ധാരാളമായി നടക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. സ്‌കൂൾ, കോളേജ് പഠനമൊക്കെ കഴിഞ്ഞു നിൽക്കുന്ന നല്ല കഴിവും ആത്മാർത്ഥതയും സത്യസന്ധതയും ഉള്ള ചെറുപ്പക്കാരെ രാഷ്ട്രീയ പാർട്ടികൾ വശീകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിപ്പിക്കുന്നു. ജയിച്ചു കഴിഞ്ഞാൽ അവർ പെട്ടു!! പിന്നെ ജോലിയും ഇല്ല കൂലിയും ഇല്ല, രാപകൽ സാമൂഹ്യസേവനം. ജീവിതത്തിലെ കാതലായ വർഷങ്ങൾ അവർ ഹോമിക്കുന്നു. പരിപഠനവും ജോലി സാധ്യതകളും പിഎസ്‌സി പോലുള്ള മത്സര പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കാനോ പരീക്ഷ എഴുതാൻ പോലും സമയം കിട്ടാതെ പഞ്ചായത്ത് /കോർപറേഷൻ മെമ്പർമാരായി തലങ്ങും വിലങ്ങും ഓടിനടന്നു പ്രവർത്തിക്കുന്ന ഈ ചെറുപ്പക്കാർക്ക് ഇവിടുത്തെ സമൂഹവും രാഷ്ട്രീയ പാർട്ടികളും സർക്കാരും എന്താണ് കൊടുക്കുന്നത്? അവസാനം ആർക്കും വേണ്ടാതെ ചണ്ടികളായി അറിയപ്പെടുന്ന യുവാക്കളെ നമ്മുടെ നാട്ടിൽ എല്ലാ പഞ്ചായത്തിലും 10 പേരെയെങ്കിലും കാണാം. ഇത് ഒരുതരത്തിൽ നരബലി തന്നെയാണ്.  
-----
ജോസി വർക്കി
മുളന്തുരുത്തി 

Friday, July 16, 2021

മാർക്ക് ലിസ്റ്റിൽ അല്ല, ജീവിതത്തിൽ വേണം എ പ്ലസ് :

മാർക്ക് ലിസ്റ്റിൽ അല്ല, ജീവിതത്തിൽ വേണം എ പ്ലസ്:


കേരളത്തിലെ എസ്എസ് എൽസി  വിജയം ആഘോഷിക്കുന്ന തിരക്കിൽ ആണല്ലോ സ്കൂളുകളും രക്ഷകർത്താക്കളും. മഹാമാരി കാലത്ത് ഓൺലൈൻ ക്‌ളാസ്സുകളുടെ മികവിൽ 99.47 ശതമാനം വിജയം സൃഷ്‌ടിച്ച സർക്കാരിന്റെ മികവും വാനോളം വാഴ്ത്തപ്പെടുന്നുമുണ്ട്.  വിദ്യാർഥികൾ ഇക്കാര്യത്തിൽ വലിയ ആവേശം കൊള്ളുന്നില്ല എന്നത് പ്രതീക്ഷ നൽകുന്നു.

ഫുൾ എ പ്ലസ്, തികയ്ക്കാനും സ്‌കൂളിന്റെ പ്രശസ്തി വർദ്ധിപ്പിക്കാനും പല സ്‌കൂളുകളും  കുല്സിത മാർഗ്ഗങ്ങൾ കൈക്കൊള്ളുന്നു വെന്നത് കേരളത്തിൽ അങ്ങോളമിങ്ങോളം ഒരു പച്ചയായ യാഥാർഥ്യമാണ്. എയ്‌ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകൾ ഇതുവച്ച് അവരുടെ ഹയർ സെക്കണ്ടറി, മാനേജ്‌മെന്റ് കോട്ടാ പ്രവേശനത്തിലെ സംഭാവനയും ടീച്ചർ നിയമന തലവരിയും ഉയർത്താൻ ഈ എ പ്ലസ് മാമാങ്കം കൊണ്ട് മുതലെടുപ്പ് നടത്തുന്നു.

മൂവായിരം കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂളിൽ ഒരു ചെറിയ കളിസ്ഥലം /കളിക്കളം പോലും ഇല്ലാതെ കഴിഞ്ഞ പത്തു വർഷമായി തുടർച്ചയായി ഫുൾ എ പ്ലസ് നേടിക്കൊണ്ടിരിക്കുന്നു !!

അധ്യാപകരും വിദ്യാഭ്യാസ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും ഫുൾ എ പ്ലസ് അല്ല വേണ്ടത്, മറിച്ച് കുട്ടികളിൽ ജീവിത നൈപുണ്യ വികസനം, കായിക പ്രവർത്തങ്ങളിലൂടെ ശാരീരിക ആരോഗ്യം, മാനസീക പക്വത വളർത്തുന്ന പാഠങ്ങൾ ആണ് സ്‌കൂൾ കരിക്കുലത്തിൽ വേണ്ടത് പല വേദികളിലും പ്രസംഗിച്ചു കേൾക്കാറുണ്ട്. എന്നാൽ ഇത് പറയാൻ എളുപ്പവും പ്രയോഗത്തിൽ വരുത്താൻ പ്രയാസവും ഉള്ള ഒരു യാഥാർഥ്യമാണ്. കാരണം അത്ര ഭാരിച്ച സിലബസ് ആണ് ഇന്ന് സ്‌കൂൾ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കുന്നത് പ്രത്യേകിച്ചും കണക്ക് ഒരു കീറാമുട്ടിയായി ഹൈസ്‌കൂൾ വിദ്യാർത്ഥികളിൽ ഭൂരിപക്ഷത്തിനും ഇന്ന് അനുഭവപ്പെടുന്നത് ഒരു ചെറിയ ഉദാഹരണം. സിലബസ് വെട്ടിച്ചുരുക്കി കരിക്കുലം കാലാനുസൃതമായി പരിഷ്ക്കരിക്കാൻ ഇനിയും വൈകിക്കൂടാ.

കഴിഞ്ഞ ഒരു മാസം മാത്രം കേരളത്തിലെ ആത്മഹത്യ ചെയ്ത യുവാക്കളുടെ എണ്ണം എടുത്താൽ നമ്മുടെ മാനസീക ആരോഗ്യനില വ്യക്തമാകും. ജീവിത നൈപുണ്യം, ശരിയായ ലൈംഗീക വിദ്യാഭ്യാസം, മാനസീക / ശാരീരിക ആരോഗ്യ ബാലപാഠങ്ങൾ, ഭാഷാ പ്രാവിണ്യം  ഇവയൊക്കെയാണ് ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലത്തിൽ അത്യാവശ്യമായി പാഠഭാഗമായി ഉൾപ്പെടുത്തുകയും ആവശ്യമെങ്കിൽ ഇതിന് ആവശ്യമായ പരിശീലകരെ പുറമെ നിന്ന് ഉൾപ്പെടുത്തണം. പ്രഥമ പരിഗണന സ്‌കൂൾ അധ്യാപർക്ക് കൊടുക്കുകയും അവരെ ഇതിനായി സംസ്ഥാന തലത്തിൽ പരിശീലിപ്പിച്ച് എടുക്കുകയും വേണം. കേരള സർക്കാർ അസാപ്പ് (ASAP) പോലുള്ള പദ്ധതികൾ വഴി വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം എങ്ങിനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന് തെളിയിച്ചിട്ടുള്ളതാണ്.

നിലവിലെ അക്കാദമിക് കരിക്കുലം പകുതിയായി വെട്ടി ചുരുക്കുകയും ജീവിതത്തിൽ എ പ്ലസ് നേടാൻ, സ്വസ്ഥമായ ഒരു കുടുംബ ജീവിതം നയിക്കാൻ പ്രാപ്തരാക്കുന്ന ഒരു വിദ്യാഭ്യാസം ആണ് കേരളത്തിൽ ഇന്ന് ആവശ്യം. അതിനു വേണ്ട ധീരമായ നടപടികൾ ഈ സർക്കാർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314

Thursday, May 6, 2021

പകർച്ചവ്യാധികൾ പെരുകുമ്പോൾ;

 പകർച്ചവ്യാധികൾ പെരുകുമ്പോൾ;

കേരളത്തിൽ എങ്ങും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കുന്നില്ല. മൂന്നോ നാലോ പേരടങ്ങുന്ന ഒരു കുടുംബത്തിന് താമസിക്കാൻ നിർമ്മിച്ച വീടുകൾ 20 -30 തൊഴിലാളികൾക്ക് താമസിക്കുവാൻ വാടകയ്ക്ക് കൊടുക്കുന്നു! വാടക ഇനത്തിൽ കിട്ടുന്ന ലാഭത്തിനു വേണ്ടി മാത്രം ഈ വിഡ്ഢിത്തം നമ്മൾ ചെയ്യണോ? ഇത്രയധികം മനുഷ്യർ ഒരു ചെറിയ വീട്ടിൽ താമസിച്ചാൽ ഉണ്ടാകുന്ന ഗുരുതര ആരോഗ്യ -മാലിന്യ പ്രശ്നങ്ങൾക്കു നേരെ ആരോഗ്യ വകുപ്പും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളും എന്തുകൊണ്ട് മൗനം ഭജിക്കുന്നു. ഇത് മനുഷ്യത്വം അല്ല വിഡ്ഢിത്തം ആണ്. അന്യസംസ്ഥാന തൊഴിലാളി ബ്രോക്കര്മാരും നിർമ്മാണ കോൺട്രാക്ടർമാരും അമിത ലാഭത്തിനു വേണ്ടിയാണ് ഇതുപോലെ ആളുകളെ ചെറിയ വീടുകളിൽ അടുക്കി അടുക്കി താമസിപ്പിക്കുന്നത്. പകർച്ചവ്യാധികൾ, സാംക്രമിക രോഗങ്ങൾ ഇവയ്‌ക്കെതിരെ നാം പടപൊരുതുമ്പോൾ ഇത്തരം അശാസ്ത്രീയ തൊഴിലാളി ക്യാമ്പുകളെക്കുറിച്ച് നാം ആശങ്ക പ്പെടേണ്ടിയിരിക്കുന്നു. അടിസ്ഥാന സൗകര്യം ഇല്ലാത്ത, ഒന്നോ രണ്ടോ കക്കൂസും രണ്ടോ മൂന്നോ മുറികളും മാത്രമുള്ള വീടുകൾ 20 -30 അതിഥി തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകുന്നത് നിർത്തലാക്കണം. ആരോഗ്യ വകുപ്പും പഞ്ചായത്തും അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണം. ഇത്തരം ക്യാംപുകൾ പരിശോധിച്ച് വൃത്തിയും വെടിപ്പും ശുചിത്വവും ഉറപ്പുവരുത്താൻ ഹെൽത്ത് ഇൻസ്‌പെക്ടർ മാർക്ക് സർക്കാർ നിർദ്ദേശം നൽകണം. യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് പോലീസ് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണം. ഒരു വീടിന്റെ വിസ്തൃതി തിട്ടപ്പെടുത്തി അതിനുള്ളിൽ താമസിക്കാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തണം. മതിയായ കക്കൂസ്, മറ്റ് മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തണം . ഇല്ലെങ്കിൽ എക്കാലവും കേരളം നിപ്പ, കൊറോണ, ഡെങ്കി, ചിക്കൻ ഗുനിയ പോലുള്ള സാംക്രമിക രോഗങ്ങളുടെ വിളനിലമായിരിക്കും 


ജോസി വർക്കി 

ചാത്തങ്കേരിൽ 

പെരുമ്പിള്ളി 682314 

     

Saturday, April 24, 2021

വാക്സിൻ ഉന്തും തള്ളും:

 വാക്സിൻ ഉന്തും തള്ളും:

ഇപ്പോൾ വാക്സിൻ സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികളും വലിയ തോതിൽ ഉന്തും തള്ളും നടത്തി കൊണ്ടിരിക്കുകയാണല്ലോ.
എത്ര വലിയ മഹാമാരി വന്നാലും മതപരമായ, രാഷ്ട്രീയ പരമായ ചെളിവാരി എറിയുന്നത് മനുഷ്യ സഹജമാണ് എന്നു മനസ്സിലാക്കാം. സ്വന്തം മതത്തെയും രാഷ്ട്രീയ പാർട്ടിയെയും അന്ധമായി വിശ്വസിക്കുന്ന ചില അണികൾ ഇപ്പോൾ തെരുവിൽ തല്ലി മരിക്കുന്നതിന് പകരം, സാമൂഹ്യ മാധ്യമങ്ങൾ വഴി പരസ്പരം പഴിചാരിയും തേജോവധം ചെയ്തും രസിക്കുന്നു!
എന്നാൽ ഞാൻ  ഇവിടെ കുറിക്കാൻ ഉദ്ദേശിക്കുന്നത് കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ എല്ലാ ജില്ലകളിലും കാണുന്ന വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട ഉന്തും തള്ളും കാഴ്ചകളെ കുറിച്ചാണ്. സിനിമ റിലീസിനെ വെല്ലുന്ന തിക്കും തിരക്കും ബഹളവും ആണ് നമ്മുടെ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങളിൽ ഈ ദിവസങ്ങളിൽ കണ്ടത്.
തീർച്ചയായും ഒഴിവാക്കേണ്ട /ഒഴിവാക്കാമായിരുന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങൾ ആണ് നമ്മുടെ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ നടക്കുന്നത്. കേരളം പോലെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഉയർന്നു നിൽക്കുന്ന ഒരു ദേശത്തിന് നാണക്കേടാണ് ഈ ബഹളങ്ങൾ.
ചിലയാഥാർഥ്യങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്,
1) കോവിഡ് വാക്സിന് ക്ഷാമമുണ്ട്, അത് എല്ലാ ജനങ്ങളിലും എത്തിക്കുക ശ്രമകരമായ ഒരു വലിയ യജ്ഞമാണ്. പൊതുജനം സഹകരിച്ചാൽ മാത്രമേ വാക്സിൻ വിതരണം നല്ല രീതിയിൽ നടത്താൻ കഴിയൂ
2) ഇന്ത്യയിൽ ഇതുവരെ രണ്ടുഡോസും എടുത്തവർ  കേവലം 1 % വും ഒരു ഡോസെങ്കിലും എടുത്തവർ 8 % മാത്രമാണ്. കുറഞ്ഞത് 6 മാസം എങ്കിലും എടുക്കും നമ്മുടെ പകുതി ലക്ഷ്യം എങ്കിലും  കൈവരിക്കാൻ
3) ഇതിനിടയിൽ ആണ് 18 വയസ്സിനു മുകളിൽ ഉള്ള എല്ലാവര്ക്കും അടുത്ത ആഴ്ച്ച മുതൽ വാക്സിൻ കൊടുക്കും എന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ടുള്ള കാര്യമാണിത്. ഇനിയും തിക്കും തിരക്കും കൂടുകയും കയ്യൂക്കുള്ളവൻ കാര്യക്കാരൻ (പണം, പിടിപാട്) എന്ന രീതിയിൽ കാര്യങ്ങൾ പോകും
4)വാക്സിൻ ഇറങ്ങിയ സന്ദർഭത്തിൽ പറഞ്ഞ വാചകങ്ങൾ ഓർമ്മിപ്പിക്കുകയാണ് - മുതിർന്ന പൗരന്മാർക്കും, രോഗികൾക്കിടയിൽ പ്രവർത്തിക്കേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകർക്കും മാറ്റ് ഗൗരവ രോഗങ്ങൾ ഉള്ള വർക്കും മുൻഗണന നൽകണം  (ഹൃദ്രോഗം, കിഡ്‌നി, കരൾ രോഗങ്ങൾ, ശ്വാസകോശ പ്രശ്നങ്ങൾ, രക്തസമ്മർദ്ദം, പ്രമേഹം  മുതലാവ)
5) ആരോഗ്യമുള്ള ചെറുപ്പക്കാർ (ഗൗരവ രോഗങ്ങൾക്ക് ചികിത്സ എടുക്കാത്ത) സ്വയം മാറി നിന്ന് മുൻഗണനാ വിഭാഗങ്ങൾക്ക് തിരക്കില്ലാത്ത വാക്സിനേഷൻ സ്വീകരിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണം
6 ) ഒരു കാരണ വശാലും വാക്സിനേഷൻ കേന്ദ്രങ്ങൾ ഉത്സവ പറമ്പ് പോലെ ആകരുത്. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ വേണം വിതരണം നടത്താൻ
7) മുതിർന്ന പൗരന്മാരെ വലയ്ക്കരുത്, വളരെ നേരം ക്യുവിൽ നിർത്തിയും വെയിലത്ത് നിർത്തിയും ഇരിപ്പിടം കൊടുക്കാതെയും പ്രായാധിക്യമുള്ള 70 തും 80 തും വയസ്സ് പ്രായമുള്ള നമ്മുടെ മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും പീഡിപ്പിക്കുന്നത് കേരളത്തിന് ഭൂഷണമല്ല
8) ബീവറേജസ് മദ്യവിതരണത്തിനു ഉണ്ടാക്കിയ സോഫ്റ്റ്‌വെയർ /ആപ്പ് ഇവിടെ ഉപയോഗിക്കാൻ പറ്റുമോ എന്ന് പരിശോധിക്കണം. അല്ലെങ്കിൽ അതുപോലെ ഒരു ആപ്പ് ഉണ്ടാക്കാൻ മണിക്കൂറുകൾ മതി
9) നിസ്സാരമായി ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ /ആശാ വർക്കർ ഒരു ഫോണും 100 പേജിന്റെ നോട്ട് ബുക്കും ആയി ഇരുന്നാൽ പേരും ഫോൺ നമ്പറും രേഖപ്പെടുത്തി സമയക്രമം കൊടുത്ത് ഈ തിരക്ക് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നു
10) ഒരു മണിക്കൂറിൽ പത്തോ ഇരുപതോ പേർക്ക് മാത്രം സമയം കൊടുക്കാമല്ലോ, ജീവനക്കാരുടെ എണ്ണം അനുസരിച്ച്. രാവിലെ 9 മണിമുതൽ വൈകിട്ട് 5 മണി വരെ ഇതുപോലെ സമയക്രമം കൊടുത്താൽ ഏതു തിരക്കും നിസ്സാരമായി നിയന്ത്രിക്കാം.
11) കേന്ദ്ര സർക്കാർ ഓൺലൈൻ പണമിടപാടുകൾക്ക് 5 % എങ്കിലും റീവാർഡ് /റീഫണ്ട് കൊടുത്ത് ബാങ്കുകൾ മറ്റു ധനകാര്യ സ്ഥാപനങ്ങൾ, സർക്കാർ നികുതി പിരിവ്, ഫീസ് അടക്കൽ മുതലായവ ഓൺലൈൻ ഇടപാട് പ്രോത്സാഹിപ്പിക്കണം. പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കണം 
12) സംസ്ഥാന സർക്കാർ റേഷൻ കട, മദ്യ വില്പന കേന്ദ്രങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കണം. (ചില ദിവസങ്ങളിൽ കൂട്ട തിരക്ക് മറ്റു ദിവസങ്ങളിൽ കാലിയായ അവസ്ഥ ഈ ഇടങ്ങളിൽ കാണുന്നുണ്ട്)  പൊതു ഇടങ്ങളിലെ തിരക്ക് നിയന്ത്രിക്കണം 

ഇന്ത്യയിൽ 1 % എന്ന കണക്ക് 50 % എങ്കിലും ആകണമെങ്കിൽ ആറുമാസം മുതൽ ഒരു വർഷം വരെ എടുത്തേക്കാം . ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർ സ്വയം മാറി നിന്ന് മുൻഗണന വിഭാഗത്തിൽ വരുന്ന കൊറോണ ബാധിച്ചാൽ മാരകമാകാൻ സാധ്യതയുള്ള മറ്റു സഹജീവികൾക്ക് അവസരം കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
   
ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 682314

Thursday, November 5, 2020

ഒഴിവാക്കാവുന്ന രക്തസാക്ഷിത്വം:

കഴിഞ്ഞ ദിവസം അകാലചരമം പ്രാപിച്ച യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ,  ശ്രീ  പി ബിജു വളരെ ഊർജ്ജസ്വലനായ ഒരു പൊതുപ്രവർത്തകൻ ആയിരുന്നു. പല വേദികളിലും നിറഞ്ഞു നിന്ന യുവസാന്നിദ്ധ്യം, ഒരു സുപ്രഭാതത്തിൽ അണഞ്ഞു പോയത് പലർക്കും ഇനിയും വിശ്വസിക്കാൻ സാധിക്കുന്നില്ല. അദ്ദേഹത്തെ നേരിട്ട് പരിചയം ഉള്ളവർക്കെല്ലാം വളരെ നല്ലതേ പറയാനുള്ളൂ, രാഷ്ട്രീയപരമായി എതിർ അഭിപ്രായം ഉള്ളവർ പോലും അദ്ദേഹത്തിന്റെ നേതൃത്വ പാടവം, അർപ്പണ മനോഭാവം, സേവന സന്നദ്ധത ഇവയൊക്കെ പൂർണ്ണമായും അംഗീകരിക്കും. ഈ മരണം ഓർമ്മപ്പെടുത്തുന്ന ചില ചിന്തകൾ പങ്കുവയ്ക്കുന്നു. രാഷ്ട്രീയ, മത, സാമുദായിക, സാംസ്കാരിക, പരിസ്ഥിതി സംഘടനകൾ ശ്രദ്ധിക്കുന്നതിനു വേണ്ടിയാണു ഇതെഴുതുന്നത്. സാമൂഹ്യ സേവനത്തിൽ ആകൃഷ്ടരായി സേവന സന്നദ്ധതയോടെ സ്വയമേവ ഇറങ്ങിവരുന്ന ചെറുപ്പക്കാരെ സംരക്ഷിക്കേണ്ട ചുമതല ഈ പറഞ്ഞ എല്ലാ പ്രസ്ഥാങ്ങൾക്കും ഉണ്ട്, അത് ജോലി കൊടുക്കൽ, സ്ഥാനമാനങ്ങൾ നൽകൽ, സാമ്പത്തീക സഹായം ഒന്നും അല്ല മറിച്ച് ആ വ്യക്തിയുടെ ആരോഗ്യം, കുടുംബം, ബന്ധങ്ങൾ ഇവ സംരക്ഷിക്ക പ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം. ശാരീരിക മാനസീക ആരോഗ്യം വളരെ പ്രാധാന്യം അർഹിക്കുന്നു. ഈ കഴിഞ്ഞ ആറുമാസം, കൊറോണ കാലത്ത് ആറിലധികം യുവനേതാക്കളെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഊണും ഉറക്കവും ഉപേക്ഷിച്ച് പൊതുപ്രവർത്തനം എന്ന ശൈലി നമ്മൾ കേട്ട് പഴകിയതാണ്. എന്നാൽ ഇന്നും സ്വന്തം ആരോഗ്യം വകവയ്ക്കാതെ താൻ വിശ്വസിക്കുന്ന പ്രസ്ഥാനം ഭരമേൽപിക്കുന്ന ജോലികൾ, ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ അഹോരാത്രം പണിയെടുക്കുന്ന നിഷ്കളങ്കരായ ആത്മാർത്ഥതയുള്ള യുവാക്കളെ സ്വന്തം ആരോഗ്യത്തെക്കുറിച്ച് സ്വന്തം കുടുംബത്തെക്കുറിച്ച് ഓർമ്മപ്പെടുത്താൻ പ്രസ്ഥാനങ്ങളും അതിലെ തലമുതിർന്ന നേതാക്കന്മാരും ശ്രദ്ധിക്കണം. പ്രതിഭാ ധനരായ, അദ്ധ്വാന ശീലരായ ആത്മാർത്ഥതയുള്ള യുവാക്കൾക്ക് മുകളിൽ സംഘടനകളുടെ ഭാരം കയറ്റി വയ്ക്കുന്ന പ്രവണത എല്ലാ സ്ഥലങ്ങളിലും എല്ലാ കക്ഷികളിലും കാണപ്പെടുന്നുണ്ട്. ഒരേ ആൾ തന്നെ വിവിധ പ്രസ്ഥാനങ്ങളുടെ അമരത്തേക്ക് ആരോഹണപ്പെടുകയും ചുക്കാൻ പിടിക്കാൻ നിർബന്ധിതനാവുകയും ചെയ്യുന്ന കാഴ്ച സർവ്വ സാധാരണമാണ്. പ്രത്യേകിച്ചും പുരോഗമന സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കാൻ സന്നദ്ധതയുള്ള യുവാക്കൾ കുറഞ്ഞു വരുന്ന ഈ കാലയളവിൽ അതിലേക്ക് ആത്മാർഥമായി ഇറങ്ങുന്ന ചുരുക്കം പേരുടെ തലയിൽ നാട്ടിലെ എല്ലാ പ്രസ്ഥാനങ്ങളും കമ്മിറ്റികളും കയറ്റി വയ്ക്കും. പുതിയ തൊഴിൽ സംസ്കാരവും വർദ്ധിച്ച സ്വകാര്യ മേഖലയിലെ ജോലി സാധ്യതകളും മൂലം  പൊതു പ്രവർത്തനത്തിൽ തല്പരരായ വ്യക്തികളുടെ എണ്ണം വളരെ കുറഞ്ഞു വരുന്നുണ്ട്. സാമൂഹ്യ പ്രവർത്തങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തികളുടെ ആരോഗ്യവും വളർച്ചയും സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വം ആയി കാണണം. നാളത്തെ നല്ല നേതാക്കന്മാരെ നമുക്ക് നഷ്ടപ്പെടുത്തി കൂടാ. സമയത്തുള്ള ആഹാരം,ശരിയായ  വിശ്രമം,ചിട്ടയായ  വ്യായാമം ഇവ മുടക്കാതെ ഒരു  ജീവിതം പൊതുപ്രവർത്തകരുടെയും അവകാശമാണ്. 


ജോസി വർക്കി 
ചാത്തങ്കേരിൽ 

Friday, October 30, 2020

വികലമായ മദ്യനയം

 വികലമായ മദ്യനയം :

കേരളത്തിലെ മദ്യനയം തികച്ചും വികലവും തലത്തിരിഞ്ഞതും ആണെന്ന് പറയാതെ വയ്യ! നാമെല്ലാം വളരെയധികം അഭിമാനിക്കുന്ന കേരളാ മോഡൽ വികസനം  നിലനിൽക്കുന്നത് ലോട്ടറി, മദ്യം, സ്വർണ്ണ പണയം, കുറി കമ്പനി  തുടങ്ങിയ സാമൂഹ്യ തിന്മകളിൽ നിന്നുള്ള വരുമാനം കൊണ്ടാണ്, എന്നത് നഗ്നസത്യമാണ്. ഇതിൽ മദ്യവരുമാനം ആണ് പ്രധാനം, ആയതിനാൽ മദ്യവില്പന ഏതുവിധേനയും വർദ്ധിപ്പിക്കുക എന്നതാണ് കഴിഞ്ഞ 25 വർഷങ്ങളായി മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരുകളുടെ രഹസ്യനയം. തങ്ങൾക്ക് മദ്യത്തിൽ നിന്ന് ലഭിക്കുന്ന നികുതി വരുമാനം ആവശ്യമില്ലെന്നും (ഘട്ടം ഘട്ടമായി ) മദ്യ നിരോധനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും യാതൊരു ഉളുപ്പുമില്ലാതെ നുണകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ ജനങ്ങളെ ഇതുപോലെ പച്ചക്കള്ളം പറഞ്ഞു പറ്റിക്കാമെന്ന് അമിത ആത്മവിശ്വാസം എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട്.
എന്നാൽ യഥാർത്ഥത്തിൽ ഭരണത്തിൽ വരുന്ന ജനപ്രതിനിധികളും സർക്കാരുകളും ജനങ്ങളെ മദ്യത്തിൽ മുക്കിക്കൊല്ലുകയാണ് ചെയ്യുന്നത്. മദ്യവില്പനയും അതിലൂടെയുള്ള നികുതി വരുമാനവും വർദ്ധിപ്പിക്കാൻ അവർ എല്ലാ തന്ത്രങ്ങളും പയറ്റുന്നു.
മദ്യലഭ്യത കുറച്ച്, വില്പന ശാലകൾ പരിമിതപ്പെടുത്തി, യഥാർത്ഥത്തിൽ ജനങ്ങളെ കൂടുതൽ വാങ്ങിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിൽ ആണ് ഏറ്റവും കുറവ് മദ്യവില്പന ശാലകൾ ഒരു പ്രദേശത്തുള്ളത്. അതുകൊണ്ട് തന്നെ മദ്യം വാങ്ങാൻ പോകുന്ന ആളുകൾ എളുപ്പത്തിന് വേണ്ടി അധികം മദ്യം വാങ്ങിക്കൊണ്ടു പോകുന്നു. വീണ്ടും വീണ്ടും ദൂരെയുള്ള മദ്യവില്പന ശാല സന്ദർശിക്കാനുള്ള ബുദ്ധിമുട്ടും തിരക്കിൽ ക്യൂ നിൽക്കാനുള്ള ബുദ്ധിമുട്ടും ആലോചിക്കുമ്പോൾ ആവശ്യമുള്ളതിൽ അധികം മദ്യം വാങ്ങി സൂക്ഷിക്കാൻ മലയാളിക്ക് മടിയില്ല. ഇതാണ് സർക്കാരുകൾ ഉദ്ദേശിക്കുന്ന കച്ചവടം. കേരളത്തിന് വെളിയിൽ ചെറിയ കുപ്പികൾ ആണ് അധികവും ചിലവാകുന്നതെങ്കിൽ ഇവിടെ നേരെ തിരിച്ചാണ്, ഫുൾ ബോട്ടിലും ഒരു ലിറ്ററും ആണ് ബഹുഭൂരി പക്ഷവും വാങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കാൽ, അരക്കുപ്പി ആണ് അധികവും ചെലവാകുന്നത്.
ഇതിനെയാണ് ലഭ്യത കുറച്ച് (കൃത്രിമ ക്ഷാമം ഉണ്ടാക്കി) വില്പന വർദ്ധിപ്പിക്കുന്ന തന്ത്രം എന്നു പറയുന്നത് , കേരളാ സർക്കാരുകൾ ഇക്കാര്യത്തിൽ വൻ വിജയമാണ് . അതിലൂടെ നശിക്കുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങൾ ആണ്, വളർന്നു  വരുന്ന തലമുറയാണ്. എന്നിട്ടും പറയുന്നത് മദ്യവർജ്ജനം!!
ജനങ്ങളുടെ ക്ഷേമത്തിനും ഉന്നതിയ്ക്കും വേണ്ടി നിലകൊള്ളേണ്ട ഒരു ഭരണസംവിധാനം മദ്യവില്പനയിലൂടെ ലാഭം കണ്ടെത്തുന്നതും മദ്യക്കച്ചവടം ഒരു പ്രധാനവരുമാന മാർഗ്ഗമായി കൊണ്ടുനടക്കുന്നതും ലോകത്തു ഈ കൊച്ചു കേരളത്തിൽ മാത്രമായിരിക്കും. 200 ശതമാനം നികുതി ഈടാക്കി, അതിനെ മാത്രം ആശ്രയിച്ച് ഒരു സർക്കാർ ഭരണം നടത്തുന്നത് ജനാധിപത്യ സംവിധാനത്തിന് നാണക്കേടാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിൽ ഒറ്റകെട്ടായി നിൽക്കുന്നത് അവർക്കും മദ്യ വ്യാപാരികളിൽ നിന്ന്, ബാറുടമകളിൽ നിന്ന് ലഭിക്കുന്ന നോട്ടുകെട്ടുകൾ കണ്ട കണ്ണു മഞ്ഞളിച്ചു പോയതുകൊണ്ടാണ്, കഷ്ടം!
മദ്യശാലകൾ കുറച്ചു മനുഷ്യരെ കഷ്ടപ്പെടുത്തുന്ന സർക്കാർ, ഈ കൊറോണ കാലത്തുപോലും വില്പനശാലകൾക്ക് മുൻപിൽ യാതൊരു അകലവും പാലിക്കാതെ, അപകടം ക്ഷണിച്ചു വരുത്തുന്ന ആൾക്കൂട്ടത്തിനു നേരെ കണ്ണടക്കുന്നു. സമയക്രമം പാലിക്കാനായി ഉണ്ടാക്കിയ ആപ്പ് ഒരു വൻപരാജയമായി, ബീവറേജസ് കടകൾക്ക് മുൻപിൽ നിത്യവും വൈകിട്ട് ആൾത്തിരക്ക് ഉണ്ടാവുന്ന അവസ്ഥയായി.  ഇനിയെങ്കിലും ഈ കപട സദചാരവും കപട മദ്യനയവും ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാവണം. കൂടുതൽ മദ്യവില്പന ശാലകൾ തുറക്കണം, അനാവശ്യ തിരക്ക് ഇല്ലാതാക്കണം, ചെറിയ കുപ്പികൾ (കാൽ, അര - പൈന്റ്) കൂടുതൽ ലഭ്യമാക്കണം. വേണമെങ്കിൽ സ്വകാര്യ കച്ചവടക്കാർക്ക് മദ്യവില്പന ശാലകൾ നടത്താനുള്ള ലൈസൻസ് കൊടുക്കണം. ബീവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ ബാധ്യത കൂടി കേരളത്തിലെ ജനങ്ങൾ സഹിക്കേണ്ട അവസ്ഥ സ്വകാര്യ മദ്യവില്പനശാലകൾ തുറന്നാൽ ഇല്ലാതാവും. തമിഴ്‌നാട്ടിലെ ടാസ്മാക് ഷോപ്പുകൾ എത്ര നന്നായി മദ്യവില്പന കൈകാര്യം ചെയ്യുന്നു. കേരളത്തിൽ ഉള്ളതിന്റെ നാലിരട്ടി എങ്കിലും അവിടെ ചില്ലറ വില്പന ശാലകൾ ഉണ്ട്, അവിടെ ആരും കുടിച്ച് മരിക്കുന്നില്ല കേരളത്തിലെ പോലെ. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കാൻ, മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാൻ ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾക്ക് താല്പര്യം ഉണ്ടെങ്കിൽ മദ്യവില്പന ആധാർ കാർഡുമായി ബന്ധിപ്പിക്കുക. അമിത മദ്യപാനം ഉള്ള, മദ്യം വാങ്ങാൻ അമിതമായി പണം ചിലവൊഴിക്കുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുക. അവരെ ബിപിഎൽ റേഷൻ കാർഡിൽ നിന്ന് പുറത്താക്കുക. ഒരു മാസം വാങ്ങാവുന്ന മദ്യത്തിന് പരിധി കൊണ്ടുവരിക. മദ്യം വാങ്ങുന്നതിന് പെർമിറ്റ് /പാസ്സ് നടപ്പിലാക്കുക. കേരളാ സർക്കാരിന്റെ സാമ്പത്തീക വരുമാനം 20% ത്തിൽ അധികം മദ്യവിൽപനയിൽ നിന്നാണ് എന്ന വസ്തുത ലജ്ജിപ്പിക്കുന്നതാണ്. അടിയന്തിരമായി കേരളം മറ്റു വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തണം .
കേരളത്തിലെ പാവപ്പെട്ട തൊഴിലാളി വർഗ്ഗം ആണ് മദ്യത്തിന് ഏറ്റവുമധികം പണം ചെലവാക്കുന്നത്. അവരെ ശരിക്കും പറ്റിക്കുകയല്ലേ ജനകീയ സർക്കാരുകൾ ചെയ്യുന്നത്. അവർ വാങ്ങുന്ന ഉൽപ്പന്നത്തിന് 200 ഉം 300 ഉം ശതമാനം നികുതി ഈടാക്കി ശരിക്കും ഈ പാവങ്ങളെ പിടിച്ചു പറിക്കുകയാണ് കേരളാ സർക്കാർ ചെയ്യുന്നത് .                                  
കേരളത്തിൽ സർക്കാർ നേരിട്ട് വിതരണം ചെയ്യുന്ന വിദേശമദ്യം വളരെ ഗുണനിലവാരം കുറഞ്ഞതാണെന്ന് സൈനീക കാന്റീൻ വഴി ലഭിക്കുന്ന മദ്യം കഴിച്ചിട്ടുള്ളവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മദ്യം വാങ്ങി ഉപയോഗിച്ചിട്ടുള്ളവർക്കും പകൽ പോലെ അറിയാം . എന്തിനാണ് നമ്മുടെ സർക്കാർ ഈ കൊടും ചതി ചെയ്യുന്നത്? മദ്യ ഉപഭോക്താക്കളെ പുല്ല് വിലയില്ലാതെയാണ് കേരള സർക്കാർ കണക്കാക്കുന്നത്. ഇനിയെങ്കിലും ഈ കബളിപ്പിക്കൽ നിർത്തൂ .

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 82314
മുളന്തുരുത്തി   
-----------------
98477 32042
                     

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html