പ്രധാന വാര്‍ത്തകള്‍:

ചിലകാര്യങ്ങള്‍ കാണുമ്പോള്‍ / കേള്‍ക്കുമ്പോള്‍ പ്രതികരിക്കതെ വയ്യ. എവിടെയെങ്കിലും ഒന്നെഴുതിക്കഴിയുമ്പോള്‍ അല്ലെങ്കില്‍ ആരോടെങ്കിലും ഒന്നു പറഞ്ഞാല്‍ . . . എന്തൊരാശ്വാസം.

Showing posts with label government. Show all posts
Showing posts with label government. Show all posts

Thursday, January 12, 2023

സൗജന്യം ആരുടെയും ഔദാര്യമല്ല!!


സൗജന്യം ആരുടെയും ഔദാര്യമല്ല!!

ഫ്രീബീസ് (സൗജന്യമായി നല്കപ്പെടുന്നവ) ഇന്ന് ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കുന്നു. കിറ്റ് (കേരളം), പണം (തമിഴ് നാട്) വൈദ്യുതി,വെള്ളം (ഡൽഹി), മുതലായ ഫ്രീബീസ് സമ്പന്ന ദരിദ്ര ഭേദമന്യേ എല്ലാവര്ക്കും (സാമ്പത്തീകമായി ഉന്നത ശ്രേണിയിൽ ഉള്ളവർക്കും ഏറ്റവും താഴെ തട്ടിൽ ഉള്ളവർക്കും) ഒരുപോലെ കൊടുക്കുന്നത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് എന്ന കാര്യത്തിൽ സംശയമില്ല. ഇത് തികച്ചും ഭരണഘടനാ വിരുദ്ധമാണ്. പൊതു ഖജനാവിൽ നിന്നും ജനങ്ങളുടെ പണം എടുത്ത് ദൂർത്തടിച്ച്, പൊതുജനത്തെ പ്രീതിപ്പെടുത്തി വോട്ടു നേടി വീണ്ടും വീണ്ടും അധികാരത്തിൽ വരുന്ന തന്ത്രമാണ് മേൽ പറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്ര സർക്കാരും അവലംബിച്ചു പോരുന്നത്. ജനങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം ഇതുവഴി പെട്ടിയിലാക്കാൻ കുറച്ചു കാലം എങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് കഴിയും, എന്നാൽ ഇത് ജനാധിപത്യ ഭാരതത്തിന് വളരെ ദോഷം ചെയ്യും. കിഴക്കമ്പലത്ത് നടക്കുന്ന ഫ്രീബീസ് രാഷ്ട്രീയത്തെ കുറ്റം പറയുന്നവർ പോലും ഈ മാർഗ്ഗം ഒളിഞ്ഞും തെളിഞ്ഞും പിന്തുടരുന്നു.

സത്യത്തിൽ ജനങ്ങളുടെ നികുതി പണത്തിൽ നിന്നും അല്ലെങ്കിൽ കടം എടുത്ത് കൊടുക്കുന്ന സൗജന്യങ്ങൾ ഓരോ സർക്കാരും (രാഷ്ട്രീയ പാർട്ടികളും) അവരവരുടെ പോക്കറ്റിൽ നിന്നും എടുത്തു കൊടുക്കുന്നതുപോലെ ആണ് പ്രഖ്യാപനം നടത്തുന്നത്, പോസ്റ്റർ ഉണ്ടാക്കുന്നത്, ഫ്ളക്സ് വയ്ക്കുന്നത്!!
വിദ്യാഭ്യാസം, ആരോഗ്യരക്ഷ ഇവയൊക്കെ സൗജന്യമായി നൽകുന്നു എന്നുപറഞ്ഞു വീമ്പിളക്കുന്ന നേതാക്കൾ ഓർക്കുക, ഇത് ജനങ്ങളുടെ പണമാണ്. 100 രൂപ നികുതിയായി അടയ്ക്കുമ്പോൾ അതിൽ 50 രൂപ പോലും തിരികെ വികസന പദ്ധതികൾക്കായി ജനങ്ങളിലേക്ക് എത്തുന്നില്ല. 1985  ഇൽ അന്നത്തെ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി ഒരു പൊതുവേദിയിൽ പ്രസംഗിക്കവേ പറഞ്ഞത് 100 ചെലോവോഴിക്കുമ്പോൾ 15 രൂപ മാത്രമേ ജനങ്ങളിലേക്ക് എത്തുന്നുള്ളൂ എന്നാണ്. ഇതാണ് പരമ സത്യം. സർക്കാർ സ്‌കൂളുകളും ആശുപത്രികളും നടത്തുമ്പോൾ ഇതാണ് സംഭവിക്കുന്നത്. പറയുന്നത് എല്ലാം സൗജന്യം ആയി കൊടുക്കുന്നു എന്നും!
സൗജന്യ സഹായങ്ങൾ പൗരന്മാരുടെ സാമ്പത്തീക പിന്നോക്കാവസ്ഥ നോക്കി നൽകുക എന്നതാണ് സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ക്ഷേമപദ്ധതി. അല്ലാത്തപക്ഷം സമൂഹത്തിൽ എക്കാലവും സാമ്പത്തികാസമത്വം നിലനില്കും.  വോട്ട് മുന്നിൽ കണ്ടുകൊണ്ട് സൗജന്യങ്ങൾ വാരിക്കോരി കൊടുക്കുമ്പോൾ പൊതുജനം ഒന്നോർക്കുക, ഇവിടെ തങ്ങളാണ് ഇരയാക്കപ്പെടുന്നത്.

ജോസി വർക്കി
മുളന്തുരുത്തി      
 

Thursday, November 17, 2022

മുതിർന്ന പൗരന്മാരുടെ ക്ഷേമം

മുതിർന്ന പൗരന്മാരുടെ ക്ഷേമം: 
ഇന്ത്യയിൽ ഭരണഘടനാ പ്രകാരം മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള നിയമം 2007 ഇൽ പാസാക്കിയതാണ്. നമ്മൾ എല്ലാവർഷവും വയോജനദിനം ഗംഭീരമായി ആചരിക്കുന്നു, ആഘോഷിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രേഖയിലും വയോജന സംരക്ഷണം ഒരു പ്രധാന അജണ്ടയാണ്. എന്നാൽ ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ യഥാർത്ഥത്തിലുള്ള അവസ്ഥയെന്താണ്? സംരക്ഷണവും ക്ഷേമവും പോയിട്ട് അല്പം കരുണ കാണിക്കാൻ സർക്കാരുകൾ എന്തുകൊണ്ട് തയ്യാറാകുന്നില്ല? 60 വയസ്സ് കഴിഞ്ഞാൽ മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ ലഭ്യമാക്കണം എന്നാണ് നിയമം. 60 പോയിട്ട് 70 വയസ്സ് കഴിഞ്ഞാൽ എങ്കിലും അല്പം കരുതൽ വയോജനങ്ങളോട് കാണിക്കേണ്ടേ? 60, 70, 80 എന്നിങ്ങനെ ഓരോ നാഴികക്കല്ലുകൾ വച്ച് പ്രായം കൂടുതോറും കൂടുതൽ കരുതൽ, ക്ഷേമ പദ്ധതികൾ, പെൻഷൻ, ആനുകൂല്യങ്ങൾ കിട്ടുന്ന രീതിയിൽ സർക്കാർ സംവിധാനം ഒരുക്കിയാൽ സമൂഹത്തിന് വയോജനങ്ങളോടുള്ള കാഴ്ചപ്പാട് പാടെ മാറും. വയോജനങ്ങളെ സംരക്ഷിക്കാൻ ആരുമില്ലാത്ത വഴിയിൽ ഉപേക്ഷിക്കുന്ന വാർത്തകൾ ഇല്ലാതാകും. 60 കഴിഞ്ഞവർക്ക് 3000 പെൻഷൻ 70 കഴിഞ്ഞവർക്ക് 5000 പെൻഷൻ 80 കഴിഞ്ഞവർക്ക് 10000 പെൻഷൻ എന്ന നിലയിൽ, ഓരോ മാസവും ഉറപ്പാക്കാൻ വലിയ ബാധ്യതയില്ലാത്ത സർക്കാരുകൾക്ക് സാധിക്കും. (മറ്റു പെൻഷൻ ഇല്ലാത്തവർക്ക് എങ്കിലും)  

എന്നാൽ നിലവിലെ സ്ഥിതി വളരെ മോശമാണ്. സർക്കാർ ആശുപതികളിൽ ഒപി ടിക്കറ്റ് പോലും ഫ്രീ അല്ല!! അവർക്ക് മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ സാധിക്കില്ല, ഒരു അംഗീകൃത ബാങ്കിൽ നിന്നും സഹകരണ സംഘത്തിൽ നിന്നും ലോൺ എടുക്കാൻ സാധിക്കില്ല, പ്രായാധിക്യത്താൽ പലർക്കും ജോലി ചെയ്യാനോ വരുമാനം കണ്ടെത്താനോ സാധിക്കില്ല. എന്നാൽ മരിക്കുന്നതുവരെ എല്ലാ വയോജനങ്ങളും അവർ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന സാധങ്ങൾക്ക് സേവനങ്ങൾക്ക് നികുതി സർക്കാർ ഖജനാവിലേക്ക് നൽകിക്കൊണ്ടിരിക്കുന്നു!! ഒരു ജീവിതകാലം മുഴുവൻ അധ്വാനിക്കുകയും നാടിനുവേണ്ടി രാജ്യത്തിനു വേണ്ടി കുടുംബത്തിന് വേണ്ടി വിയർപ്പൊഴുക്കുകയും ചെയ്ത മുതിർന്ന പൗരന്മാർക്ക് നീതി ലഭ്യമാക്കാൻ സമൂഹവും സർക്കാരുകളും ബാധ്യസ്ഥരാണ്. വയോജന സംരക്ഷണം ഉറപ്പു വരുത്താത്ത ഒരു സമൂഹവും പുരോഗതി കൈവരിച്ചതായി അഭിമാനിക്കാൻ കഴിയില്ല.
-------
ജോസി വർക്കി
മുളന്തുരുത്തി 
Jossy Varkey
(0091) 98477 32042
 

Friday, October 30, 2020

വികലമായ മദ്യനയം

 വികലമായ മദ്യനയം :

കേരളത്തിലെ മദ്യനയം തികച്ചും വികലവും തലത്തിരിഞ്ഞതും ആണെന്ന് പറയാതെ വയ്യ! നാമെല്ലാം വളരെയധികം അഭിമാനിക്കുന്ന കേരളാ മോഡൽ വികസനം  നിലനിൽക്കുന്നത് ലോട്ടറി, മദ്യം, സ്വർണ്ണ പണയം, കുറി കമ്പനി  തുടങ്ങിയ സാമൂഹ്യ തിന്മകളിൽ നിന്നുള്ള വരുമാനം കൊണ്ടാണ്, എന്നത് നഗ്നസത്യമാണ്. ഇതിൽ മദ്യവരുമാനം ആണ് പ്രധാനം, ആയതിനാൽ മദ്യവില്പന ഏതുവിധേനയും വർദ്ധിപ്പിക്കുക എന്നതാണ് കഴിഞ്ഞ 25 വർഷങ്ങളായി മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരുകളുടെ രഹസ്യനയം. തങ്ങൾക്ക് മദ്യത്തിൽ നിന്ന് ലഭിക്കുന്ന നികുതി വരുമാനം ആവശ്യമില്ലെന്നും (ഘട്ടം ഘട്ടമായി ) മദ്യ നിരോധനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും യാതൊരു ഉളുപ്പുമില്ലാതെ നുണകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ ജനങ്ങളെ ഇതുപോലെ പച്ചക്കള്ളം പറഞ്ഞു പറ്റിക്കാമെന്ന് അമിത ആത്മവിശ്വാസം എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഉണ്ട്.
എന്നാൽ യഥാർത്ഥത്തിൽ ഭരണത്തിൽ വരുന്ന ജനപ്രതിനിധികളും സർക്കാരുകളും ജനങ്ങളെ മദ്യത്തിൽ മുക്കിക്കൊല്ലുകയാണ് ചെയ്യുന്നത്. മദ്യവില്പനയും അതിലൂടെയുള്ള നികുതി വരുമാനവും വർദ്ധിപ്പിക്കാൻ അവർ എല്ലാ തന്ത്രങ്ങളും പയറ്റുന്നു.
മദ്യലഭ്യത കുറച്ച്, വില്പന ശാലകൾ പരിമിതപ്പെടുത്തി, യഥാർത്ഥത്തിൽ ജനങ്ങളെ കൂടുതൽ വാങ്ങിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിൽ ആണ് ഏറ്റവും കുറവ് മദ്യവില്പന ശാലകൾ ഒരു പ്രദേശത്തുള്ളത്. അതുകൊണ്ട് തന്നെ മദ്യം വാങ്ങാൻ പോകുന്ന ആളുകൾ എളുപ്പത്തിന് വേണ്ടി അധികം മദ്യം വാങ്ങിക്കൊണ്ടു പോകുന്നു. വീണ്ടും വീണ്ടും ദൂരെയുള്ള മദ്യവില്പന ശാല സന്ദർശിക്കാനുള്ള ബുദ്ധിമുട്ടും തിരക്കിൽ ക്യൂ നിൽക്കാനുള്ള ബുദ്ധിമുട്ടും ആലോചിക്കുമ്പോൾ ആവശ്യമുള്ളതിൽ അധികം മദ്യം വാങ്ങി സൂക്ഷിക്കാൻ മലയാളിക്ക് മടിയില്ല. ഇതാണ് സർക്കാരുകൾ ഉദ്ദേശിക്കുന്ന കച്ചവടം. കേരളത്തിന് വെളിയിൽ ചെറിയ കുപ്പികൾ ആണ് അധികവും ചിലവാകുന്നതെങ്കിൽ ഇവിടെ നേരെ തിരിച്ചാണ്, ഫുൾ ബോട്ടിലും ഒരു ലിറ്ററും ആണ് ബഹുഭൂരി പക്ഷവും വാങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കാൽ, അരക്കുപ്പി ആണ് അധികവും ചെലവാകുന്നത്.
ഇതിനെയാണ് ലഭ്യത കുറച്ച് (കൃത്രിമ ക്ഷാമം ഉണ്ടാക്കി) വില്പന വർദ്ധിപ്പിക്കുന്ന തന്ത്രം എന്നു പറയുന്നത് , കേരളാ സർക്കാരുകൾ ഇക്കാര്യത്തിൽ വൻ വിജയമാണ് . അതിലൂടെ നശിക്കുന്നത് ലക്ഷക്കണക്കിന് കുടുംബങ്ങൾ ആണ്, വളർന്നു  വരുന്ന തലമുറയാണ്. എന്നിട്ടും പറയുന്നത് മദ്യവർജ്ജനം!!
ജനങ്ങളുടെ ക്ഷേമത്തിനും ഉന്നതിയ്ക്കും വേണ്ടി നിലകൊള്ളേണ്ട ഒരു ഭരണസംവിധാനം മദ്യവില്പനയിലൂടെ ലാഭം കണ്ടെത്തുന്നതും മദ്യക്കച്ചവടം ഒരു പ്രധാനവരുമാന മാർഗ്ഗമായി കൊണ്ടുനടക്കുന്നതും ലോകത്തു ഈ കൊച്ചു കേരളത്തിൽ മാത്രമായിരിക്കും. 200 ശതമാനം നികുതി ഈടാക്കി, അതിനെ മാത്രം ആശ്രയിച്ച് ഒരു സർക്കാർ ഭരണം നടത്തുന്നത് ജനാധിപത്യ സംവിധാനത്തിന് നാണക്കേടാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതിൽ ഒറ്റകെട്ടായി നിൽക്കുന്നത് അവർക്കും മദ്യ വ്യാപാരികളിൽ നിന്ന്, ബാറുടമകളിൽ നിന്ന് ലഭിക്കുന്ന നോട്ടുകെട്ടുകൾ കണ്ട കണ്ണു മഞ്ഞളിച്ചു പോയതുകൊണ്ടാണ്, കഷ്ടം!
മദ്യശാലകൾ കുറച്ചു മനുഷ്യരെ കഷ്ടപ്പെടുത്തുന്ന സർക്കാർ, ഈ കൊറോണ കാലത്തുപോലും വില്പനശാലകൾക്ക് മുൻപിൽ യാതൊരു അകലവും പാലിക്കാതെ, അപകടം ക്ഷണിച്ചു വരുത്തുന്ന ആൾക്കൂട്ടത്തിനു നേരെ കണ്ണടക്കുന്നു. സമയക്രമം പാലിക്കാനായി ഉണ്ടാക്കിയ ആപ്പ് ഒരു വൻപരാജയമായി, ബീവറേജസ് കടകൾക്ക് മുൻപിൽ നിത്യവും വൈകിട്ട് ആൾത്തിരക്ക് ഉണ്ടാവുന്ന അവസ്ഥയായി.  ഇനിയെങ്കിലും ഈ കപട സദചാരവും കപട മദ്യനയവും ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാവണം. കൂടുതൽ മദ്യവില്പന ശാലകൾ തുറക്കണം, അനാവശ്യ തിരക്ക് ഇല്ലാതാക്കണം, ചെറിയ കുപ്പികൾ (കാൽ, അര - പൈന്റ്) കൂടുതൽ ലഭ്യമാക്കണം. വേണമെങ്കിൽ സ്വകാര്യ കച്ചവടക്കാർക്ക് മദ്യവില്പന ശാലകൾ നടത്താനുള്ള ലൈസൻസ് കൊടുക്കണം. ബീവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ ബാധ്യത കൂടി കേരളത്തിലെ ജനങ്ങൾ സഹിക്കേണ്ട അവസ്ഥ സ്വകാര്യ മദ്യവില്പനശാലകൾ തുറന്നാൽ ഇല്ലാതാവും. തമിഴ്‌നാട്ടിലെ ടാസ്മാക് ഷോപ്പുകൾ എത്ര നന്നായി മദ്യവില്പന കൈകാര്യം ചെയ്യുന്നു. കേരളത്തിൽ ഉള്ളതിന്റെ നാലിരട്ടി എങ്കിലും അവിടെ ചില്ലറ വില്പന ശാലകൾ ഉണ്ട്, അവിടെ ആരും കുടിച്ച് മരിക്കുന്നില്ല കേരളത്തിലെ പോലെ. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കാൻ, മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാൻ ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾക്ക് താല്പര്യം ഉണ്ടെങ്കിൽ മദ്യവില്പന ആധാർ കാർഡുമായി ബന്ധിപ്പിക്കുക. അമിത മദ്യപാനം ഉള്ള, മദ്യം വാങ്ങാൻ അമിതമായി പണം ചിലവൊഴിക്കുന്നവർക്ക് സർക്കാർ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുക. അവരെ ബിപിഎൽ റേഷൻ കാർഡിൽ നിന്ന് പുറത്താക്കുക. ഒരു മാസം വാങ്ങാവുന്ന മദ്യത്തിന് പരിധി കൊണ്ടുവരിക. മദ്യം വാങ്ങുന്നതിന് പെർമിറ്റ് /പാസ്സ് നടപ്പിലാക്കുക. കേരളാ സർക്കാരിന്റെ സാമ്പത്തീക വരുമാനം 20% ത്തിൽ അധികം മദ്യവിൽപനയിൽ നിന്നാണ് എന്ന വസ്തുത ലജ്ജിപ്പിക്കുന്നതാണ്. അടിയന്തിരമായി കേരളം മറ്റു വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തണം .
കേരളത്തിലെ പാവപ്പെട്ട തൊഴിലാളി വർഗ്ഗം ആണ് മദ്യത്തിന് ഏറ്റവുമധികം പണം ചെലവാക്കുന്നത്. അവരെ ശരിക്കും പറ്റിക്കുകയല്ലേ ജനകീയ സർക്കാരുകൾ ചെയ്യുന്നത്. അവർ വാങ്ങുന്ന ഉൽപ്പന്നത്തിന് 200 ഉം 300 ഉം ശതമാനം നികുതി ഈടാക്കി ശരിക്കും ഈ പാവങ്ങളെ പിടിച്ചു പറിക്കുകയാണ് കേരളാ സർക്കാർ ചെയ്യുന്നത് .                                  
കേരളത്തിൽ സർക്കാർ നേരിട്ട് വിതരണം ചെയ്യുന്ന വിദേശമദ്യം വളരെ ഗുണനിലവാരം കുറഞ്ഞതാണെന്ന് സൈനീക കാന്റീൻ വഴി ലഭിക്കുന്ന മദ്യം കഴിച്ചിട്ടുള്ളവർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മദ്യം വാങ്ങി ഉപയോഗിച്ചിട്ടുള്ളവർക്കും പകൽ പോലെ അറിയാം . എന്തിനാണ് നമ്മുടെ സർക്കാർ ഈ കൊടും ചതി ചെയ്യുന്നത്? മദ്യ ഉപഭോക്താക്കളെ പുല്ല് വിലയില്ലാതെയാണ് കേരള സർക്കാർ കണക്കാക്കുന്നത്. ഇനിയെങ്കിലും ഈ കബളിപ്പിക്കൽ നിർത്തൂ .

ജോസി വർക്കി
ചാത്തങ്കേരിൽ
പെരുമ്പിള്ളി 82314
മുളന്തുരുത്തി   
-----------------
98477 32042
                     

Blog Archive

About Me

My photo
MY NAME IS JOSSY VARKEY {ചാത്തങ്കേരില്‍ - അതാണ് ഞങ്ങളുടെ വീട്ടുപേര്. എന്റെ അപ്പച്ചന്റെ അപ്പന്‍ ശ്രീ. പൌലോയ്ക്ക് രണ്ടു സഹോദരന്മാരാണ്. (വര്‍ക്കി,ജോണ്‍) ഈ മൂന്നുപേരും 'ചാത്തങ്കേരില്‍' എന്ന വീടുപെരിലാണ് അറിയപ്പെടുന്നത്. ഈ പേരു എങ്ങിനെ കിട്ടി എന്ന് ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്. സ്കൂളില്‍ പഠിക്കിമ്പോള്‍ 'ചാത്തന്‍' എന്ന വിളി ദുസ്സഹമായിരുന്നു. കുട്ടിച്ചാത്തന്‍, കൊച്ചു ചാത്തന്‍ എന്നൊക്കെ നാട്ടുകാരും കൂട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നു. അങ്ങിനെ തുടങ്ങിയതാണ്‌ ഈ പേരിന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണം. തിരുവല്ലയ്ക്കടുത്ത് 'ചാത്തന്കേരി/ചാത്തങ്കരി' എന്ന് പേരുള്ള ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞു!! ഒരു പക്ഷെ എന്റെ പൂര്‍വികര്‍ ആരെങ്കിലും അവിടെ നിന്നും കുടിയെരിയവരാകാം??} എന്റെ വ്യക്തി വിവരങ്ങള്‍ ഇവിടെയുണ്ട്: http://jossyvarkey.tripod.com/id1.html